ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ലോക്സഭാ മുൻസ്പീക്കറും കോൺഗ്രസ് നേതാവുമായ മീരാ കുമാർ മത്സരിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
ഇന്ത്യയുടെ ആദ്യ വനിത ലോക്സഭാ സ്പീക്കറാണ് മീരാകുമാർ. ലോക്സഭാ സ്പീക്കറായ ആദ്യ ദളിത് വനിതയെന്ന റിക്കാർഡും മീരാകുമാറിന് അവകാശപ്പെട്ടതാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദലിത് കാര്‍ഡ് മുന്നോട്ടുവെച്ച് ബിജെപി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ അതേവിഭാഗത്തില്‍ തന്നെയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് വ്യക്തം. നിലവിൽ ബിഹാർ ഗവർണറായ റാം നാഥ് കോവിന്ദ് ആണ് എൻഡിഎ സ്ഥാനാർഥി.
മീര കുമാറിനൊപ്പം അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറിന്റെ പേരും പ്രതിപക്ഷ കക്ഷികളുടെ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു.