ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ സെക്രട്ടറിയുമായ ശശികല നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്നാടിന്‍റെ എട്ടാമത് മുഖ്യമന്ത്രിയായിട്ടാണ് ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത്.നേരത്തെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ്ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തില്‍ തീരുമാനിച്ചത്.
എംജിആറിന്‍റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണു ശശികല. നിലവിൽ നിയമസഭാംഗമല്ലാത്ത അവർ ആറു മാസത്തിനുള്ളിൽ എംഎൽഎയാകേണ്ടതുമുണ്ട്.
ഡിസംബർ 31ന് അവരെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയിരുന്നു. പാർട്ടിയുടെയും സർക്കാരിന്‍റെയും നേതൃത്വം ഒരാൾ തന്നെ വഹിക്കുന്നതാണ് ഉചിതമെന്ന വാദമാണ് ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് അണ്ണാ ഡിഎംകെ മുന്നോട്ടു വയ്ക്കുന്നത്.
ശശികല ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസിൽ ഒരാഴ്ചയ്ക്കകം വിധി പ്രസ്താവിക്കുമെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ സ്ഥിരീകരണം വരുന്നത്.