കൊല്‍ക്കത്ത: കോൺഗ്രസ് പിന്തുണയോടെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത. ബംഗാളിലെ അഞ്ചു സീറ്റുകളിലേക്കു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്‍റെ പശ്ചിമ ബംഗാൾ യൂണിറ്റില്‍ നിന്നും യെച്ചൂരിയെ നാമനിർദ്ദേശം ചെയ്യാനാണ് സാധ്യത.
2005 നും 2017 നും ഇടയിൽ ഉപസഭാംഗമെന്ന നിലയിൽ മികച്ച പ്രകടനമാണ് യെച്ചൂരി കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി ആഗ്രഹിക്കുന്നു -സിപിഐഎം വൃത്തങ്ങൾ അറിയിച്ചു.
2017ലും യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമായി അയക്കാന്‍ നീക്കമുണ്ടായിരുന്നു. യെച്ചൂരിയുടെ നാമനിര്‍ദ്ദേശത്തിന് രാഹുല്‍ ഗാന്ധിയും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.
എന്നാല്‍ ഒരു പാര്‍ട്ടി അംഗത്തെ തന്നെ മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി നയം മൂലമാണ് യെച്ചൂരിയെ അന്ന് പിന്നിലേക്ക് വലിച്ചത്.
'നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നത്. മോദി സർക്കാരിന്‍റെ നയങ്ങളെ എതിർക്കാൻ പാർലമെന്‍റിൽ ശക്തമായ ഒരു 'ശബ്ദം' ആവശ്യമാണ്. അതിന് യെച്ചൂരിയെക്കാൾ മികച്ച ഒരാളുണ്ടാകില്ല. ചർച്ചകൾ പുരോഗമിക്കുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.' -മുതിർന്ന സിപിഐ (എം) നേതാവ് പിടിഐയോട് പറഞ്ഞു.
ഇത്തവണ യെച്ചൂരി മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 2017 ലും തങ്ങള്‍ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നുവെങ്കിലും സിപിഐഎം തന്നെയാണ് യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ അംഗബലത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ഒറ്റയ്ക്ക് ഒരാളെ രാജ്യസഭയിലെത്തിക്കുക സി.പി.ഐ.എമ്മിന് സാധ്യമല്ല. യെച്ചൂരി മത്സരിക്കുന്നത് വഴി കോണ്‍ഗ്രസിന്‍രെ പിന്തുണ ഉറപ്പിക്കാനാവുമെന്ന് സി.പി.ഐ.എമ്മും കരുതുന്നു.
2017നു ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരിക്കുന്നതിനാല്‍ തന്നെ രണ്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി രാജ്യസഭാംഗമാകാന്‍ പറ്റില്ലെന്ന പാര്‍ട്ടി നിയമത്തിനും പ്രശ്‌നമില്ല.
ബംഗാളില്‍ നിന്നുള്ള 5 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഇവയില്‍ നാലു സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കൈയ്യിലാണ്. സിപിഐഎമ്മില്‍ നിന്നും മത്സരിച്ച ഋതബ്രത ബന്ധോപാധ്യായ ആയിരുന്നു അഞ്ചാമത്തെ സീറ്റില്‍ വിജയിച്ചത്.
എന്നാല്‍ 2017 ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഇതുവരെയും ബംഗാളില്‍ നിന്ന് സിപിഐഎമ്മിന് രാജ്യസഭാംഗം ഇല്ല.