ന്യൂഡല്‍ഹി: COVID-19 പ്രതിരോധത്തിനായി നടപ്പിലാക്കിയിരിക്കുന്ന lock down നിയന്ത്രണത്തില്‍നിന്നും രാജ്യം സാവധാനം മോചനം നേടുകയാണ്....
അതിന്‍റെ ആദ്യ ഘട്ടമെന്ന നിലയ്ക്ക് രാജ്യത്ത് ഇന്നുമുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നുമാണ് പ്രത്യേക സര്‍വീസ് നടത്തുക.
ബുക്കിംഗ് തുടങ്ങി മിനിറ്റുകള്‍ക്കകമാണ് രാജ്യത്തെ പല ട്രെയിന്‍ സര്‍വീസുകളുടെയും ടിക്കറ്റ് വിറ്റഴിഞ്ഞത്. ഐആര്‍സിടിസി വഴിയായിരുന്നു ടിക്കറ്റ് ബുക്കിംഗ് നടന്നത്.
കേരളത്തിലേക്ക് ആഴ്ചയില്‍ 3 ട്രെയിനുകളാണുള്ളത്. ആദ്യത്തെ ഡല്‍ഹി - തിരുവനന്തപുരം ട്രെയിന്‍ ബുധനാഴ്ച രാവിലെ 10.55ന് ആരംഭിക്കും. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വീസ് ഉണ്ടാകുക.
ഒപ്പം, തിരുവനന്തപുരം - ഡല്‍ഹി സര്‍വീസ് വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടാവുക.
ന്യൂഡല്‍ഹി-തിരുവനന്തപുരം ട്രെയിനിന് കേരളത്തില്‍ 3 സ്റ്റോപ്പ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കേരളത്തില്‍ കോഴിക്കോട്, എറണകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാകും സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക എന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു. തീവണ്ടികള്‍ക്ക് സംസ്ഥാനത്ത് ഒന്‍പത് സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ മുന്‍പ് അറിയിച്ചിരുന്നത്.
അതേസമയം, തിരുവനന്തപുരം - ന്യൂഡല്‍ഹി ട്രെയിന്‍ 2 സ്റ്റേഷനില്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. എറണകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രം.
കേരളത്തിലെ സ്റ്റോപ്പും സമയവും ∙ ന്യൂഡൽഹി– തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലർച്ചെ 1.40, തിരുവനന്തപുരത്ത് പുലർച്ചെ 5.25.
തിരുവനന്തപുരം– ന്യൂഡൽഹി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലർച്ചെ 2.47
ഡല്‍ഹി - തിരുവനന്തപുരം 2930 രൂപയും തിരുവനന്തപുരം - ഡല്‍ഹി ട്രെയിനിന്‍റെ ടിക്കറ്റ് നിരക്ക് 2890 രൂപയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
lock down ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വേ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.