അഗർത്തല: പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിംഗ് ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഏപ്രിൽ 11-ന് നടന്ന ആദ്യഘട്ടത്തിലായിരുന്നു ത്രിപുരയില്‍ വോട്ടെടുപ്പ്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളിൽ റീ പോളിങ് നടത്തും.
ആകെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ത്രിപുരയില്‍ ഉള്ളത്. ത്രിപുര ഈസ്റ്റ്, ത്രിപുര വെസ്റ്റ് എന്നിവയാണ് അവ.
ത്രിപുര വെസ്റ്റ് മണ്ഡലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന ആരോപണമുയര്‍ന്നത്.
ബിജെപിയ്ക്കെതിരെ പരാതിയുമായി പരാതിയുമായി കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിന്‍റെ ചുമതലയുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗിന് ഉത്തരവിട്ടത്.
ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രം റീ പോളിംഗ് നടത്തി, തങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് ബിജെപി ദേശീയ നേതാക്കള്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പിജുഷ് കാന്തി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം കഴിഞ്ഞ 16ന് അഗർത്തലയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ പരാതി കൈക്കൊണ്ടില്ല എങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇരുപാര്‍ട്ടികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, കൃത്യവിലോപത്തിന് ത്രിപുരയില്‍ 5 പോളിംഗ് ഉദ്യോഗസ്ഥരെ ഇലക്ഷന്‍ കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വോട്ടടുപ്പ് തടസപ്പെട്ടത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ബോധപൂര്‍വമായ അശ്രദ്ധയാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. മൂന്ന് പ്രിസൈഡി൦ഗ് ഓഫിസര്‍മാരെയും രണ്ട് മൈക്രോ ഒബ്സര്‍വര്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്
മെയ് 12ന് നടക്കുന്ന റീ പോളിംഗ് 7 മണിമുതല്‍ 5 മണിവരെയായിരിക്കും.