ഉന്നാവ് പീഡനം: കുല്‍ദീപ് സിംഗ് സെൻഗാറിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഉന്നാവ് ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 

Last Updated : Jul 11, 2018, 07:16 PM IST
ഉന്നാവ് പീഡനം: കുല്‍ദീപ് സിംഗ് സെൻഗാറിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഉന്നാവ് ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം ചെയ്തതെന്ന് സിബിഐ സ്ഥിരീകരിച്ചിരുന്നു. ബലാത്സംഗം നടക്കുന്ന സമയത്ത് മുറിയുടെ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു എംഎല്‍എയുടെ സഹായി ശശി സിംഗ്.

മുമ്പ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും നീതിപൂര്‍വമായ അന്വേഷണം നടത്തുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുന്നത് പൊലീസ് വൈകിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തി.

സെനഗറാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശശി സിംഗാണ് ഇതിന് കൂട്ടുനിന്നതെന്നും പെണ്‍കുട്ടി  പൊലീസിന് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ നിന്നും കുറ്റപത്രത്തില്‍ നിന്നും കുല്‍ദീപ് സിംഗ് അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് ഒഴിവാക്കുകയാണ് ചെയ്തത്.

നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്‌. ഈ കേസില്‍ ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആരോപിക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും സമരം നടത്തിയതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. 

 

 

Trending News