കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
എറണാകുളം പ്രത്യേക കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട ശേഷമുള്ള പ്രതിഭാഗത്തിന്‍റെ ആദ്യവാദമാണ് ഇന്ന് കോടതിയില്‍ നടക്കുക.
പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് നടക്കുന്നത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ്, മാര്‍ട്ടിന്‍ എന്നിവരുടെ വാദമാണ്. എന്നാല്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ദൃശ്യങ്ങള്‍ കാണാനും കോടതിയില്‍ ദിലീപ് എത്തില്ലയെന്നാണ് ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നതെങ്കിലും ഉച്ചയ്ക്ക് ശേഷം ദിലീപ് കോടതിയില്‍ എത്തുകയായിരുന്നു.
നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ നേരത്തെ കണ്ടിരുന്നു. ദിലീപിനു പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.
ദൃശ്യങ്ങള്‍ കണ്ടശേഷം കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേസിലെ നിര്‍ണായക തെളിവാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. വിശദമായ പരിശോധനയ്ക്ക് വീഡിയോ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാനുള്ള അനുമതി കോടതി നല്‍കിയത്.
Also read: നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് കോടതിയില്‍