അറസ്റ്റിലായവർക്കും റിമാൻ‍ഡ് തടവുകാർക്കും വൈദ്യപരിശോധന; മെഡിക്കോ-ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭയുടെ അം​ഗീകാരം

നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Written by - Zee Malayalam News Desk | Last Updated : May 6, 2022, 06:46 PM IST
  • നിർദിഷ്ട ഫോർമാറ്റിൽ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കണം
  • അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കോ ലീഗൽ പരിശോധനക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കൽ ഓഫീസർക്ക് നൽകണം
  • അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകാം
അറസ്റ്റിലായവർക്കും റിമാൻ‍ഡ് തടവുകാർക്കും വൈദ്യപരിശോധന; മെഡിക്കോ-ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭയുടെ അം​ഗീകാരം

അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോൾ

-നിർദിഷ്ട ഫോർമാറ്റിൽ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കണം.
-അറസ്റ്റിലായ വ്യക്തിയുടെ  മെഡിക്കോ ലീഗൽ പരിശോധനക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കൽ ഓഫീസർക്ക് നൽകണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക്  നൽകാം.
-24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതിനാൽ വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോൾ ഒ. പി രോഗികളുടെ ഇടയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം.
-സ്ത്രീയെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സേവനത്തിൽ ഉള്ള വനിതാമെഡിക്കൽ ഓഫീസറോ  വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ  വനിതാ മെഡിക്കൽ ഓഫീസറെ സമീപിക്കാം.
-മുറിവുകളോ അക്രമത്തിലുള്ള  അടയാളങ്ങളോ ഉണ്ടായാൽ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം. 
-പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ  ശാരീരിക അക്രമങ്ങളോ  ഉണ്ടായെങ്കിൽ വിവരങ്ങൾ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണം. 
-നിലവിൽ അസുഖ ബാധിതനാണോ, മുൻകാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം. 
-മുറിവുകൾ കണ്ടെത്തുന്നതിന് ശരീരത്തിന്റെ  സമഗ്ര പരിശോധന നടത്തണം.  പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം.
-ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം.
-ഗുരുതര പരിക്കെങ്കിൽ ലഭ്യമായ പരിശോധനകൾ കാലതാമസം കൂടാതെ നടത്താൻ മെഡിക്കൽ ഓഫീസർ ഉത്തരവ് നൽകണം.
-വൈദ്യപരിശോധന, ക്ലിനിക്കൽ  പരിശോധന എന്നിവ സൗജന്യമായി നൽകണം.  ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബിന്റെ  സേവനം തേടാം. തുക എച്ച്എംസി ഫണ്ടിൽ നിന്നോ മറ്റോ കണ്ടെത്തണം.  
-പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം.  പരിശോധനക്ക് കൊണ്ടുവന്ന സ്ഥാപനത്തിൽ വിദഗ്ധരോ ജീവൻരക്ഷാ ചികിത്സനൽകുന്ന സൗകര്യങ്ങളോ ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.  മെഡിക്കൽ കോളേജ് ആശുപത്രി പോലുള്ള തൃതീയ പരിചരണ ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യണം.
-പരിശോധനയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവൻ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയോ റഫർ ചെയ്യുകയോ ചെയ്യരുത്.
-പരിശോധനാ റിപ്പോർട്ടിന്റെ  ഒറിജിനൽ ബന്ധപ്പെട്ട പോലീസ് ഓഫീസർക്കോ  അന്വേഷണ ഉദ്യോഗസ്ഥനോ  പരിശോധന പൂർത്തിയാക്കിയ ഉടൻ നൽകണം.  റിപ്പോർട്ടിന്റെ  രണ്ടാമത്തെ പകർപ്പ് അറസ്റ്റിലായ വ്യക്തിക്കോ അദ്ദേഹം നിർദേശിക്കുന്ന വ്യക്തിക്കോ സൗജന്യമായി നൽകണം.  മൂന്നാമത്തെ പകർപ്പ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്. 
-ജയിലിൽനിന്ന് രേഖാമൂലമുള്ള അഭ്യർത്ഥനപ്രകാരം റിമാൻഡ് തടവുകാരന്റെ  ആരോഗ്യ പരിശോധന അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ  ചെയ്യാനുള്ള മാർഗ നിർദേശം
-ദേശീയ മനുഷ്യാവകാശ കമ്മീഷൻ 17/5/ 2010 ഡി നമ്പർ 417/  2010 പ്രകാരം മെഡിക്കൽ പരിശോധന നടത്തണം.
-ജയിൽ മെഡിക്കൽ ഓഫീസർ പരിശോധിക്കണം.
-കിടത്തി ചികിത്സ ആവശ്യമായി വന്നാൽ കാലതാമസമില്ലാതെ നൽകണം.
-ആശുപത്രിയിൽ പ്രവേശിപ്പിച്ച റിമാൻഡ് തടവുകാരുടെ ചികിത്സക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
-ഹയർ മെഡിക്കൽ സെന്ററിലെ  റസിഡൻറ് മെഡിക്കൽ ഓഫീസർക്ക് ചുമതല
-റിമാൻഡ് തടവുകാർക്കും ഗാർഡ് ഡ്യൂട്ടിയിൽ ഉള്ള സിവിൽ പോലീസ് ഓഫീസർമാർക്കുമുള്ള സൗകര്യങ്ങൾ തടവുകാരുടെ വാർഡിൽ ഏർപ്പെടുത്തിയെന്ന്  ആശുപത്രി മേധാവി ഉറപ്പാക്കണം.

മന്ത്രിസഭാ യോ​ഗത്തിലെ മറ്റ് തീരുമാനങ്ങൾ

-പട്ടികജാതി - പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 12 തസ്തികകള്‍ വീതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം കോടതികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
-ക്രൈംബ്രാഞ്ചിലെ ലീഗല്‍ അഡ്‌വൈസര്‍ തസ്തികകളിലെ നിയമന രീതിയില്‍ മാറ്റം വരുത്തുന്നതിന് അനുമതി നല്‍കി. 
-കണ്ണൂര്‍ പെരിങ്ങോം ഗവണ്‍മെന്റ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പയ്യന്നൂര്‍ താലൂക്കില്‍ പെരിങ്ങോം വില്ലേജിലെ 1.6410 ഹെക്ടര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.
-ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
-മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌ക്കരണ പ്രകാരം പുതിയ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കും.  
-സി-ആപ്റ്റില്‍ 10-ാം ശമ്പളപരിഷ്‌ക്കരണാനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു. 
-കേരള കാഷ്യൂ ബോര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറായി എ. അലക്‌സാണ്ടര്‍ ഐ എ എസ്സിനെ (റിട്ട.) മൂന്നു വര്‍ഷത്തേക്ക് നിയമിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News