കണ്ണൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരത്തേയ്ക്ക് എല്ലാ ലൈറ്റുകളും അണച്ച് ദീപം തെളിയിക്കാണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍.
മുന്‍പ് പാത്രം തട്ടി കൊറോണയെ തുരത്താമെന്ന് പറഞ്ഞു, ഇപ്പോള്‍ മച്ചിന്‍റെ മുകളില്‍ ലൈറ്റടിക്കാന്‍ പറയുന്നു, മോദിയ്ക്ക് അസുഖമെന്നായിരുന്നു കെ സുധാകരന്‍ നടത്തിയ പരാമര്‍ശം.
പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോഡി പിന്നെ മച്ചിന്‍റെ മുകളില്‍ ലൈറ്റടിക്കാനാണ് ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോ? . ബുദ്ധിമാന്ദ്യമുള്ള ഒരു നേതൃത്വത്തിന് കീഴില്‍ കൊറോണ വൈറസ് ബാധയെ അതിജീവിക്കാനാവില്ല', സുധാകരന്‍ തുറന്നടിച്ച് ചോദിച്ചു.
അതേസമയം, ഈ വിഷയത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയേയും വെറുതെ വിട്ടില്ല. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരെയും വിമര്‍ശനം തൊടുത്ത അദ്ദേഹം ടോര്‍ച്ച് അടിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണ് . മോദിയെ പിണറായി ഗുരുസ്ഥാനത്താണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയന് ഇന്നുള്ളത്, അദ്ദേഹം പറഞ്ഞു
കൂടാതെ,സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതില്‍ സുതാര്യതയില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.