ശബരിമല: സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ ഇടത്താവളങ്ങളിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ തടഞ്ഞിടുന്ന പോലീസ് നടപടിയിൽ ദേവസ്വം ബോർഡിന് അമർഷം.
എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂർ, മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ് പോലീസ് വണ്ടികൾ തടഞ്ഞിടുന്നത്. ഇതുമൂലം പത്ത് മണിക്കൂർ വരെ കാത്തുനിന്നാണ് അയ്യപ്പന്മാർ സന്നിധാനത്ത് എത്തുന്നത്.
ഇടത്താവളങ്ങളിൽ കനത്ത തിരക്കും നീണ്ട വാഹന കുരുക്കും ഉണ്ടെങ്കിലും സന്നിധാനത്ത് ആ തിരക്കില്ല. പതിനെട്ടാം പടി കയറുന്നതിന് പോലും വലിയ തിരക്കില്ല. അതുകൊണ്ടുതന്നെ ഭക്തരെ വഴിയിൽ തടഞ്ഞിടുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന സംയുക്ത യോഗത്തിൽ ബോർഡ് അധികൃതർ പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.
തുടർച്ചയായി മൂന്നാം ദിവസമാണ് അയ്യപ്പന്മാരെ ഇടത്താവളങ്ങളിൽ മണിക്കൂറുകളോളം തടയുന്നത്. ചൊവ്വാഴ്ച രാവിലെ ആറു മുതൽ ബുധനാഴ്ച രാവിലെ ആറു വരെ 1.16 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയിരുന്നു.
കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് എടുത്താൽ ഏകദേശം നാലു ലക്ഷം തീർത്ഥാടകർ എത്തി. ഇത്രയധികം തിരക്ക് ഉണ്ടായിട്ടും ശബരിമലയ്ക്ക് നിയോഗിച്ച പല ഉന്നത ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയിട്ടില്ല.
ശബരിമലയിലെ ചീഫ് പോലീസ് കോർഡിനേറ്റർ എഡിജിപി ആണ്. പിന്നെ രണ്ട് ഐജിമാർ, മൂന്ന് ഡിഐജിമാർ അതിന് താഴെ എസ്പിമാർ എന്നിങ്ങനെയാണുള്ളത്.
ഇതിൽ എസ്പിമാർ മാത്രമാണ് ഇപ്പോഴുള്ളത്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തിയിട്ടില്ല.
തിരക്ക് നിയന്ത്രിക്കുന്നതിൽ വേണ്ടത്ര പരിചയം ഇല്ലാത്ത പൊലീസുകരെയാണ് പലയിടത്തും ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. പതിനെട്ടാം പടി കയറ്റുന്നതിലും ഈ പ്രശ്നമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ പ്രശ്നം ഡിജിപിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു.
വലിയ നടപ്പന്തൽ വരെ നല്ല തിരക്ക് ഉണ്ടാവുമ്പോഴും പതിനെട്ടാം പടിയിലും സോപാനത്തിന് മുകളിലെ ഫ്ലൈ ഓവറിലും വലിയ തിരക്ക് ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.
ബുധനാഴ്ചയും തിരക്ക് മൂലം നിലയ്ക്കൽ-പമ്പ റൂട്ടിൽ സർവീസുകൾ താളം തെറ്റിയിരുന്നു. നാളത്തെ സൂര്യഗ്രഹണവും തങ്ക അങ്കി ഘോഷയാത്രയും പരിഗണിച്ച് തിർത്ഥാടകരെ പമ്പയിൽ നിന്നും കയറ്റിവിടുന്നത് താത്ക്കാലികമായി നിർത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു.
ബുധനാഴ്ച രാത്രി മുതൽ തീർഥാടകരെ കടത്തിവിടാൻ സാധ്യത ഇല്ല. വ്യാഴാഴ്ച തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞാൽ മാത്രമേ ഇനി തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുവെന്നാണ് സൂചന.