അപവാദ പ്രചരണം സഭയിലെ ചോദ്യോത്തരവേളയിലെന്ന് പിണറായി, നിയമസഭയാണെങ്കിൽ അങ്ങനെ തന്നെ പ്രതിഷേധിക്കുമെന്ന് വിഡി സതീശൻ- നിയമസഭയിൽ നടന്നത്

അപവാദം പ്രചരിപ്പിക്കാൻ  ചോദ്യോത്തരവേള തടസപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 05:20 PM IST
  • ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭാ നടപടികൾ അൽപ്പ സമയത്തേക്ക് നിർത്തിവെച്ചു
  • സിൽവർലൈനിനെ ചൊല്ലി സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊമ്പുകോർത്തു
  • മുഖ്യമന്ത്രിയെ കൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് സതീശൻ
അപവാദ പ്രചരണം സഭയിലെ ചോദ്യോത്തരവേളയിലെന്ന് പിണറായി, നിയമസഭയാണെങ്കിൽ അങ്ങനെ തന്നെ പ്രതിഷേധിക്കുമെന്ന് വിഡി സതീശൻ- നിയമസഭയിൽ നടന്നത്

തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പളളിയില സിൽവർലൈൻ സമരത്തിനെതിരായ പോലീസ് നടപടിയിൽ കൊമ്പ് കോർത്ത് നിയമസഭ. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷം സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡും പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സഭ നടപടികളുടെ കീഴ്‌വഴ്ക്കത്തിൽ അതില്ലെന്നും ഒഴിവാക്കണമെന്നും സ്പീക്കർ പറഞ്ഞു. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭാ നടപടികൾ അൽപ്പ സമയത്തേക്ക് നിർത്തിവെച്ചു. 

അപവാദം പ്രചരിപ്പിക്കാൻ  ചോദ്യോത്തരവേള തടസപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, സിൽവർലൈനിനെ ചൊല്ലി സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊമ്പുകോർത്തു. സമരത്തിന് പ്രതിപക്ഷത്തിൻറെ പൂർണ പിന്തുണയുണ്ടെന്നും പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയെ കൊണ്ട് പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും സതീശൻ ആഞ്ഞടിച്ചു.

പ്ലക്കാർഡുകളും ബാനറുകളുമായി സഭാ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം നിരന്തരം ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഭരണപക്ഷ അംഗങ്ങൾക്ക് നേരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം അറിയിച്ചത്. മുഖ്യമന്ത്രിയും സ്പീക്കർ മന്ത്രിമാരും ഇതിനെ നേരിടാൻ ശ്രമിച്ചത് നിയമസഭയെ ബഹളമയമാക്കി.  

ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പാടില്ലെന്ന് സ്പീക്കർ പറയുമ്പോൾ ഉന്നയിക്കപ്പെടുന്ന കാര്യങ്ങൾ സഭയിൽ തന്നെ ഉന്നയിക്കുകയും  പ്രതിഷേധിക്കാനുള്ള വേദി നിയമസഭയാണെങ്കിൽ അങ്ങനെ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.  പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടയിൽ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ മൈക്കും നൽകിയതും ചെറിയ പ്രതിഷേധത്തിനിടയാക്കി. 

സർക്കാരിനെതിരെ അപവാദ പ്രചരണം നടത്താൻ സഭയിലെ ചോദ്യോത്തരവേള ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിചമച്ച കാര്യങ്ങൾ അസത്യമായി അവതരിപ്പിക്കുന്നുവെന്നും അതിനാൽ സ്പീക്കർ തൻറെ അധികാരമുപയോഗിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആൾക്കൂട്ട അക്രമങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെങ്കിൽ അത് നടക്കില്ലെന്നും പ്രതിഷേധം സംസ്ഥാന വ്യാപകമായി കടുപ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവിൻറെ നിലപാട്. ജനങ്ങൾക്കാവശ്യമല്ലാത്ത പദ്ധതി നടപ്പാക്കാൻ ഇനിയും സർക്കാർ മുതിർന്നാൽ പദ്ധതി നടപ്പിലാക്കില്ലെന്നും അത് മുഖ്യമന്ത്രിയെ കൊണ്ട് പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും സതീശൻ ആഞ്ഞടിച്ചു. ഒടുവിൽ വാക്കൗട്ട് നടത്തി പുറത്തേക്കു പോയ പ്രതിപക്ഷം ഭരണപക്ഷ അംഗങ്ങൾക്ക് നേരെ കൊമ്പുകോർത്തു. സ്പീക്കർ ഇടപെട്ടത് അനുസരിച്ചാണ് ഇവരെ പിന്തിരിപ്പിച്ചത്.

പതിനാലാം കേരള നിയമസഭയുടെ നാലാമത്തെ സമ്മേളനമാണ് ഇന്ന് അവസാനിച്ചത്.  സഭാനടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷസംഘം നേരെ ചങ്ങനാശേരി മാടപ്പള്ളിയിലേക്ക് പോയി. പ്രതിപക്ഷനേതാവ് വിഡി സതീശൻറെ നേതൃത്വത്തിൽ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടുന്ന യുഡിഎഫ് സംഘം സമരസമിതി നേതാക്കളും പ്രവർത്തകരുമായി സംസാരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തിന് യുഡിഎഫ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

Trending News