കെവിന്‍ വധം: ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ വീട്ടുക്കാര്‍ തട്ടിക്കൊണ്ട് പോയി കൊലപെടുത്തിയ കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം. 

Last Updated : May 29, 2018, 01:45 PM IST
കെവിന്‍ വധം: ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധുവിന്‍റെ വീട്ടുക്കാര്‍ തട്ടിക്കൊണ്ട് പോയി കൊലപെടുത്തിയ കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം. 

സിപിഎം- സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടാകുകയും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു. സി.എസ്.ഡി.എസ് പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കെവിന്‍റെ മൃതദേഹം പുറത്തു കൊണ്ടുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും തുടങ്ങുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. 

നിനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിനുവിന്‍റെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ നിനു കെവിനോപ്പം ഇറങ്ങി പോകുകയായിരുന്നു. 

നിനുവിനെ കാണാനില്ലയെന്ന ബന്ധുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസിന്‍റെ നിർദേശപ്രകാരം നിനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് നിനു അറിയിച്ചു. ഇത് എതിര്‍ത്ത വീട്ടുകാര്‍ നിനുവിനെ പോലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദിക്കുകയും നാട്ടുക്കാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്ന്, നിനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, കെവിന്‍ മാന്നാനത്ത് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

തുടര്‍ന്ന്, കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സംഘം വീടാക്രമിച്ചു കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കെവിനെ കടത്തുകയായിരുന്നു. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും പൊലീസ് കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെടുത്തത്.

 

 

Trending News