Ukraine Crisis: യുദ്ധഭൂമിയിലേക്ക് മടങ്ങുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾ; എങ്ങനെ ഇവർ യുക്രൈനിലെത്തും?

ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആരിതിന് ഉത്തരവാദിത്തം ഏൽക്കും എന്നത് സംബന്ധിച്ച ആശങ്കയുണ്ട്

Written by - രജീഷ് നരിക്കുനി | Edited by - M.Arun | Last Updated : Oct 18, 2022, 03:04 PM IST
  • കേരളത്തിൽ നിന്നുള്ള വിദ്യാർഥികളാണ് ഇതിൽ ഏറ്റവും കൂടുതൽ
  • രക്ഷാ ദൗത്യം ആരംഭിച്ച നിമിഷം മുതൽ നോർക്കയുമായും ഇന്ത്യൻ എം.ബ.സിയുമായും ബന്ധപ്പെട്ടത് നിരവധിപേരാണ്
  • യുക്രൈനിൽ ഇവര്‍ പെട്ടുപോകുകയാണെങ്കിൽ എങ്ങനെ അറിയാൻ കഴിയും എന്നത് സംബന്ധിച്ചും ആശങ്കയുണ്ട്
Ukraine Crisis: യുദ്ധഭൂമിയിലേക്ക് മടങ്ങുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾ; എങ്ങനെ ഇവർ യുക്രൈനിലെത്തും?

റഷ്യ യുക്രൈൻ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല .യുക്രൈൻ പഴയ രീതിയിൽ ആകുന്നതിനെക്കുറിച്ച് ഒന്നും പറയാറായിട്ടുമില്ല. അതിനിടെയാണ് കേരളത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥികൾ ഉക്രൈനിലേക്ക് മടങ്ങുന്നത്. എന്തിനാണ് ഇവർ ഇത്ര റിസ്ക് എടുക്കുന്നത്. അന്ന് യുക്രൈന് മേൽ റഷ്യ ബോബുകൾ വർഷിക്കാൻ തുടങ്ങിയ സമയം അത്യാവശ്യം വേണ്ടത് മാത്രം കൈപ്പിടിയിൽ ഒതുക്കിയാണ് അന്നവർ ഇന്ത്യയിലേക്ക് മടങ്ങിയത്.

കേരളത്തിൽ നിന്നും എത്രപ്പേർ പഠനത്തിനായി യുക്രൈനിലേക്ക് പോയി എന്നതിന് ഒരു കണക്കും അന്ന് കേരള സര്‍ക്കാറിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. നോർക്കയിൽ രജിസ്ടർ ചെയ്തത് വളരെ കുറച്ച് പേർ മാത്രമായിരുന്നു. അതു കൊണ്ട് തന്നെ എത്ര പേരെ രക്ഷിച്ചു കൊണ്ടുവരാൻ കഴിഞ്ഞതിനെക്കുറിച്ച് വ്യക്തമായ ധാരണയും ഇല്ലായിരുന്നു.പിന്നീട് രക്ഷാ ദൗത്യം ആരംഭിച്ച നിമിഷം മുതൽ നോർക്കയുമായും ഇന്ത്യൻ എം.ബ.സിയുമായും ബന്ധപ്പെട്ടത് നിരവധിപേരാണ്. മുവ്വായിരത്തിലധികം മലയാളികളെയാണ് അന്ന് രക്ഷപ്പെടുത്തി കേരളത്തിൽഎത്തിച്ചത്.

കണക്ക് ഞെട്ടിക്കും

യുക്രൈനിലേക്ക് പോകരുതെന്ന് ഇന്ത്യൻ എംബസിയുടെ വിലക്കുണ്ട്. എന്നിട്ടും വിദ്യാർത്ഥികൾ  യുദ്ധം അവസാനിക്കാത്ത യുക്രൈനിലേക്ക് മടങ്ങിപ്പോകുന്നു. ഇതുവരെ ഇന്ത്യന്‍ എം.ബ.സി.യുടെ അനുവാദമില്ലാതെ യുക്രൈനിലേക്ക് പോയവരുടെ അനൗദ്യോഗിക കണക്ക് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ നിന്നും പോയിരിക്കുന്നത് 180 ഓളം വിദ്യർത്ഥികളാണ്. ഇതിൽ 110  പേർ മലയാളികളാണ്. കേരളത്തിൽ നിന്നും അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് പോയവരിൽ കൂടുതലും.

എന്തിനാണ് യുക്രൈനിലേക്ക് തിരികെ?

ഒരു തവണ ജീവൻ പോലും പണയപ്പെടുത്തി തിരിച്ചെത്തിയവർ വീണ്ടും എന്തിന് തിരിച്ചു പോകുന്നു .അവർ നൽകുന്ന മറുപടിയും ഏറെ പ്രധാനപ്പെട്ടതാണ്.  അവസാന വർഷ വിദ്യാർത്ഥികള്‍ക്ക് ഇനി കുറച്ചു മാസങ്ങൾ മാത്രമേ പഠനത്തിന് ബാക്കിയുള്ളൂ.അത് പൂർത്തിയാക്കണം .ഇല്ലെങ്കിൽ ഡിഗ്രി കിട്ടില്ല. യുദ്ധത്തിന് മുൻപ് മുടക്കിയ പണം പോകും .ഇപ്പോൾ തന്നെ ലോണായാണ് പഠനത്തിന് പണം കണ്ടെത്തിയത് . മറ്റെവിടെയെങ്കിലും പഠിക്കാൻ ഇനിയും ചെലവ് വരും . അതിനാൽ ഒറ്റ മാർഗം മാത്രം തിരികെ പോവുക യുദ്ധഭൂമിയിലേക്ക് .

യുക്രൈനിൽ എംബിബിഎസ് ക്ളാസുകൾ വീണ്ടും തുടങ്ങിയോ?

അതാണ് മറ്റൊരു വിചിത്രമായ കാര്യം . ക്ളാസ് മുറികളിൽ പഠനമില്ല. മറിച്ച് ഓൺലൈൻ ക്ളാസ് ആണ് . എങ്കിൽ നാട്ടിലിരുന്നു ഓൺലൈൻ ക്ളാസ് അറ്റൻഡ് ചെയ്താൽ പോരേ .എന്തിന് ഉക്രാനിൽ പോയി ഓൺലൈൻ ക്ളാസിൽ പഠിക്കണം . അതിനുള്ള കാരണം എന്താണെന്നല്ലേ . ഓൺലൈൻ എംബിബിഎസ് ഡിഗ്രിക്ക് ഇന്ത്യയിൽ അംഗീകാരമില്ല.

എന്നിട്ടും സംശയം അപ്പോൾ ഇത് ഓൺലൈൻ പഠനമല്ലേ . അല്ല. ക്ളാസുകളിലെ പഠനം തുടങ്ങി എന്നാണ് വെയ്പ് . പക്ഷേ യുദ്ധഭീതി കാരണം അധാപകർക്കും വിദ്യാർത്ഥികൾക്കും ക്ളാസ് മുറിയിൽ എത്താൻ പറ്റില്ല. അതിനാൽ വിദ്യാഭ്യാസം ഓൺലൈനിൽ ആണെന്ന് സർട്ടിഫിക്കറ്റിൽ പറയില്ല. രാജ്യത്ത് വന്ന് ഓൺലൈനായി പഠിച്ചാൽ മതി. സ്വന്തം നാട്ടിൽ നിന്ന് അറ്റൻഡ്  പാടില്ല. യുക്രൈനിൽ പ്രവേശിച്ചുകഴിഞ്ഞാൽ പാസ്പ്പോർട്ടില്‍ സീൽ ലഭിക്കും. ഇതോടുകൂടി ഫിസിക്കലി വിദ്യർത്ഥികളുടെ പ്രസൻസ് അവിടെ കാണിക്കും. ഇതിനായാണ് ഇത്രയും റിസ്ക്ക് വിദ്യര്‍ത്ഥികൾ എടുക്കുന്നത്. ഓൺലൈൻ ക്ലാസുകൾ സാധുവല്ല എന്നകാരണം ഇതുവഴി അവർക്ക് മറികടക്കാനാകും.

എങ്ങനെ വിദ്യർത്ഥികൾ യുക്രൈനിലേക്ക്  ?

യുദ്ധ സാഹജര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പഠനത്തിനായി വിദ്യർത്ഥികൾ യുക്രൈനിലേക്ക് പോകുന്നതിള്ള വിലക്ക്  തുടരുകയാണ്. അതുകൊണ്ട് തന്നെ ടൂറിസ്റ്റ് വിസയിൽ യുക്രൈന്‍റെ അടുത്ത രാജ്യങ്ങളിലെക്ക് പോയി അവിടെ നിന്നുമാണ് ഇവർ യുക്രൈനിലേക്ക് എത്തുന്നത്. വിദ്യർത്ഥികൾക്ക് സ്റ്റുഡന്റ് വിസ ഉള്ളതിനാൽ യുക്രൈനിലേക്ക് കടക്കാൻ മറ്റൊരു വിസയുടെ ആവശ്യമില്ല. ഇന്റർ കണക്ടിവിറ്റി ട്രെയിൻ വഴിയോ ബസ്സ് വഴിയോ ആണ് കൂടുതലായും വിദ്യർത്ഥികള്‍ അവിടെയ്ക്ക്  കടക്കുന്നത്.

ഇപ്പോൾ യുക്രൈനിലെ ക്ലാസുകൾ 

അവിടെ എത്തിയ പല വിദ്യർത്ഥികളും ഇപ്പോഴും ബങ്കറിലിരുന്നും ഫ്ലാറ്റുകളിൽ ഇരുന്നുമാണ് ഓൺലൈൻ വഴി ക്ലാസുകളിൽ കയറുന്നത്. യൂക്രൈന്റെ അയൽ രാജ്യത്തുനിന്നുമാണ് പല അധ്യപകർ ക്ലാസുകൾ എടുക്കുന്നത്. പലര്‍ക്കും ക്ലാസുകൾ നടന്നിരുന്ന സ്ഥലം ബോബാക്രമങ്ങളിൽ തകർന്നു പോകുകയോ ക്യാമ്പകളാക്കി മാറ്റുകയോ ചെയ്ത അവസ്ഥയിലാണ്.താമസിക്കാൻ പോലും പുതിയ സ്ഥലങ്ങൾ കണ്ടെത്തേണ്ട അവസ്ഥ. ഇനിയും യുദ്ധക്കളമാകാൻ സാധ്യത ഉള്ള യുക്രൈനിൽ ഇവര്‍ പെട്ടുപോകുകയാണെങ്കിൽ എങ്ങനെ അറിയാൻ കഴിയും. ഇവരെ എങ്ങനെ രക്ഷിക്കും ? ഉത്തരവദിത്വം ആര് ഏറ്റെടുക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇവരുടെ യാത്രയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News