കോഴിക്കോട്: നിപാ ബാധിച്ച് സംസ്ഥാനത്താകെ 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. അവരില്‍ 5 പേര്‍ അസുഖം തിരിച്ചറിയാതെയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 23 പേര്‍ക്ക് നിപാ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, 19 പേര്‍ക്ക് വൈറസ് ബാധിക്കുകയും 17 പേര്‍ മരിച്ചുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ കണക്കുകള്‍. രണ്ടാമത്തെ രോഗിയില്‍ തന്നെ നിപാ തിരിച്ചറിഞ്ഞുവെന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്റ്റ് മരിച്ചതും രോഗം ബാധിച്ചാണ്. സിസ്റ്റര്‍ ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി അസിസ്റ്റന്‍റാണ് നിപാ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളിലാണ് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് 5ന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപാ രോഗി. സാബിത്തിന്‍റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്‍റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്സണ്‍, കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോര്‍ട്ടുകള്‍.