എന്‍പിആര്‍ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്!!
കേരളത്തില്‍ എന്‍പിആറുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെച്ചുവെന്നും, എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയിരുന്നു.
എന്നാല്‍ സ്‌കൂള്‍ അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നല്‍കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ക്കും, പ്രധാന അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു.
സൂപ്പര്‍ വൈസര്‍മാരെയും, എന്യുമറേറ്റര്‍മാരെയും നിയമിക്കാനുള്ള അധ്യാപകരുടെ പേര് നല്‍കാനാണ് ഉത്തരവ്. ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് എന്‍പിആര്‍ പരിഷ്‌ക്കരണത്തിന്‍റെ ഭാഗമായുള്ള സെന്‍സസ് നടക്കുകയെന്നും ഉത്തരവിലുണ്ട്.
ജനുവരി 22ന് മുമ്പായി ഓഫിസില്‍ അധ്യാപകരുടെസ പേര് വിവരങ്ങള്‍ നല്‍കാനും തഹസീല്‍ദാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം വിവാദമായിരുന്നു.
നേരത്തെ അംഗനവാടി ജീവനക്കാർ വിവരശേഖരണത്തിനായി വീടുകളിലെത്തിയപ്പോൾ അത് എൻപിആർ വിവരശേഖരണമാണോ എന്ന സംശയമുയർന്നിരുന്നു. എന്നാൽ അത് എൻ പി ആർ വിവരശേഖരണമല്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ എൻപിആറിനെതിരെ ശക്തമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുമ്പോഴാണ് ഇപ്പോൾ എൻ പി ആർ നടപടികളുടെ ഭാഗമായുള്ള പുതിയ തെളിവുകൾ പുറത്ത് വരുന്നത്. ഇതിൽ ഔദ്യോഗികമായി വിശദീകരണം നൽകുന്നതിന് സർക്കാർ ഇതുവരെ തയ്യാറായിട്ടുമില്ല .