പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് വിജിലന്‍സ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.   

Last Updated : Feb 29, 2020, 08:57 AM IST
  • ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റില്‍ വച്ച് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും. 

ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് വിജിലന്‍സ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റില്‍ വച്ച് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

അന്നത്തെ ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ മൊഴിയിലെ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇത് മൂന്നാം തവണയാണ് ഈ കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ആരോപണം. 

സാക്ഷി എന്ന നിലയിലായിരുന്നു ആദ്യം ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ്‌ ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണറും സര്‍ക്കാരും അനുമതി നല്‍കിയതിന് ശേഷമുള്ള ചോദ്യം ചെയ്യലായിരുന്നു ഈ മാസം 15 ന് നടന്നത്. 

ഏകദേശം മൂന്ന് മണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.  എന്തായാലും ഇന്ന് നടത്തുന്ന ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കുന്ന കാര്യം വിജിലന്‍സ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Trending News