എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലി വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്‍ കമ്മറ്റി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ട് വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു നിലപാടെന്ന് മഹല്‍ കമ്മിറ്റി അറിയിച്ചു.
സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല എന്നും അവര്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുമെന്നും മഹല്‍ മുസ്ലിം ജമാഅത്ത് ഭാരവാഹി പി.എച്ച്. ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നത്. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന ഇന്ത്യയില്‍ സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്.
വിശ്വാസത്തിന്‍റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ലയെന്നും ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര മാത്രം വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.