Hema Commission report: 'ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, വേട്ടക്കാരുടെ പേരുകൾ പുറത്ത് വരണം'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ ജഗദീഷ്

Actor Jagadish On Hema Commission report: വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെന്ന് ജഗദീഷ്. അന്വേഷണത്തിൽ നിന്ന് അമ്മ സംഘടനയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ജഗദീഷ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 05:50 PM IST
  • ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല
  • കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ശിക്ഷിക്കപ്പെടണമെന്നും ജഗദീഷ്
Hema Commission report: 'ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, വേട്ടക്കാരുടെ പേരുകൾ പുറത്ത് വരണം'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ ജഗദീഷ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അമ്മ വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ അഭിപ്രായങ്ങളെ തള്ളിയാണ് ജഗദീഷ് രംഗത്തെത്തിയത്. അന്വേഷണത്തിൽ നിന്ന് അമ്മ സംഘടനയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാൻ ആകില്ല. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെന്നും ജഗദീഷ് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോർട്ടിൽ വാതിലിൽ മുട്ടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എവിടെ വാതിലിൽ മുട്ടി എന്ന മറുചോദ്യത്തിന്റെ ആവശ്യമില്ലെന്നും ആർട്ടിസ്റ്റ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. പരാതി പരിഹരിക്കപ്പെടണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയായ നടപടിയല്ല. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ജഗദീഷ് പറഞ്ഞു.

മറ്റ് തൊഴിലിടങ്ങളിൽ ഇത്തരത്തിൽ നടന്നിട്ടില്ലേയെന്ന ചോദ്യം അപ്രസക്തമാണെന്നും അത്തരത്തിലൊരു ചോദ്യം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ജഗദീഷ് പറഞ്ഞു. നഷ്ടപ്പെട്ടുവെന്ന് പറയുന്ന അഞ്ച് പേജുകൾ എങ്ങനെ ഒഴിവായി. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകേണ്ടി വരും. സിനിമയ്ക്കുള്ളിൽ പുഴുക്കുത്തുകളുണ്ടെങ്കിൽ അത് പുറത്ത് കൊണ്ടുവരണം. അതിന്റെ ഉത്തരവാദിത്തം അമ്മ ഏറ്റെടുക്കണമെന്നാണ് അഭിപ്രായമെന്നും ജഗദീഷ് പറഞ്ഞു.

ALSO READ: 'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം

ഇരയുടെ പേര് പുറത്ത് വിടേണ്ടതില്ലെങ്കിലും അക്രമിയുടെ പേര് പുറത്ത് വരണം. ഇക്കാര്യങ്ങളിൽ ഹൈക്കോടതിയാണ് നടപടിയെടുക്കേണ്ടത്. കോടതി പറയുന്ന ആൾക്കെതിരെ നടപടിയെടുക്കാൻ അമ്മ തയ്യാറാകുമെന്നും ജഗദീഷ് പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങൾ ശത്രുക്കളല്ല, അവർ ഉന്നയിച്ചിട്ടുള്ളത് ന്യായമായ കാര്യങ്ങളാണ്. അമ്മ പിളർന്നല്ല ഡബ്ല്യുസിസി ഉണ്ടായതെന്നും അമ്മയിൽ ന്യായം കിട്ടാത്തതിനാലല്ല ഡബ്ല്യുസിസി രൂപീകരിച്ചതെന്നും ജഗദീഷ് പറഞ്ഞു.

മലയാള സിനിമാ രംഗത്ത് മാഫിയ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. വനിതകൾ ദുരനുഭവങ്ങൾ ഉണ്ടായതായി പറയുമ്പോൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞിട്ടില്ലെന്ന് ചോദിക്കാൻ താൻ ആളല്ല. വിജയിച്ചുവന്ന നടീ നടന്മാർ വഴിവിട്ട ബന്ധത്തിലൂടെയാണ് മുന്നേറിയതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News