കാലായുടെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍

  

Last Updated : May 30, 2018, 03:25 PM IST
കാലായുടെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍

ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം കാലായുടെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍. ജൂണ്‍ ഏഴിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് കര്‍ണാടകയില്‍ റിലീസ് അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത് തീവ്ര കന്നഡ സംഘടനകളാണ്. 

കാവേരി നദീജല വിഷയത്തില്‍ രജനികാന്ത് മുന്‍പ് നടത്തിയ പ്രസ്താവനയാണ് തങ്ങളുടെ നിലപാടിന് കാരണമെന്നും സംഘടനകളുടെ കൂട്ടായ്മ വിശദീകരിക്കുന്നു. കാലായുടെ കര്‍ണാടക വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്‍റെ വിതരണക്കാരും തീയേറ്ററുകാരും ഈ ആവശ്യമുന്നയിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനെ സമീപിച്ചുവെന്ന് സെക്രട്ടറി ഉമേഷ് ബനകര്‍ പറഞ്ഞു.

തീവ്ര കന്നഡ സംഘടനകളുടെ സമ്മര്‍ദ്ദത്തിലാണ് ഒരു വമ്പന്‍ ചിത്രം വേണ്ടെന്ന നിലപാടിലേക്ക് വിതരണ, തീയേറ്റര്‍ ശൃംഖല എത്തിയതെന്ന് കന്നഡ സിനിമാവൃത്തങ്ങള്‍ പറയുന്നു. സംഘടനകളുടെ വിലക്ക് മറികടന്ന് രജനി ചിത്രം റിലീസ് ചെയ്താല്‍ തങ്ങളുടെ തീയേറ്ററുകള്‍ ആക്രമിക്കപ്പെടുമെന്ന് തീയേറ്റര്‍ ഉടമകള്‍ ഭയക്കുന്നുണ്ടാവും.

റിലീസിനെ എതിര്‍ക്കുന്ന സംഘടനകള്‍ നാളെ യോഗം ചേരുന്നുണ്ട്. കാവേരി വിഷയത്തില്‍ മുന്‍പ് പറഞ്ഞതിന് രജനികാന്ത് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം.  വിഷയമുന്നയിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും സംഘടനകള്‍ ആലോചിക്കുന്നു. 

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ധാരാവിയിലെ അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

മുന്‍പ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയങ്ങളിലൊന്നായ ബാഹുബലി-2 ന്‍റെ സമയത്തും ചിത്രത്തിന്‍റെ കര്‍ണാടക റിലീസിന് സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് കാവേരി വിഷയത്തില്‍ വളരെക്കാലം മുന്‍പ് നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്‍റെ വീഡിയോ മുന്‍നിര്‍ത്തിയാണ് ചിത്രത്തിനെതിരായ പ്രചാരണം നടന്നത്. പിന്നീട് സത്യരാജ് മാപ്പ് പറഞ്ഞതോടെയാണ് ബാഹുബലി 2ന്‍റെ കര്‍ണാടക റിലീസ് നടന്നത്. ഇവിടെയും രജനികാന്ത് മാപ്പ് പറയുന്നപക്ഷം കാലായുടെ റിലീസിന് തടസ്സമില്ലെന്നാണ് തീവ്ര കന്നഡ സംഘടനകള്‍ പറയുന്നത്.

Trending News