ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്‍വീര്‍-ദീപിക വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്ന ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ ഇന്നും നാളെയുമായി ഇറ്റലിയിലാണ് നടക്കുക.
നാല് ദിവസത്തെ വിവാഹച്ചടങ്ങുകള്‍ പൂർണമായി ഇന്‍ഷുർ ചെയ്തതായാണ് ഇപ്പോള്‍ പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‍.
നവംബര്‍ 12 മുതൽ 16 വരെ നാല് ദിവസത്തേയ്ക്കാണ് ദീപികയും രണ്‍വീറും വിവാഹം ഇന്‍ഷുർ ചെയ്തിരിക്കുന്നത്.
ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നതെങ്കിലും എത്ര രൂപയ്ക്കാണ് ഇന്‍ഷുർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.
രണ്‍വീറിന്‍റെ പേരില്‍ എടുത്തിരിക്കുന്ന ഇന്‍ഷുറന്‍സില്‍ അതിഥികളും ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
തീപ്പിടിത്തം, സ്ഫോടനം, മോഷണം, ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കലാപം എന്നിവ മൂലം സംഭവിക്കുന്ന എന്ത് നാശനഷ്ടവും ഈ ഇന്‍ഷുറന്‍സിന്‍റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാല്‍, വിവാഹത്തിന് ഉപയോഗിക്കുന്ന ആഭരണങ്ങള്‍ മാത്രമേ ഇന്‍ഷുർ ചെയ്തിട്ടുള്ളൂവെന്ന് ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡെപ്യുട്ടിജനറല്‍ മാനേജർ അനില്‍ ശ്രീവാസ്തവ വ്യക്തമാക്കി.
"പോളിസി ഒരു ഫുൾ കവർ വിവാഹ ഇന്‍ഷുറന്‍സ് അല്ല. വിവാഹത്തിന് ഉപയോഗിക്കുന്ന ആഭരണങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുമ്പോള്‍ മാത്രമേ അതിന്‍റെ യഥാര്‍ഥ മൂല്യം അളക്കാനാവൂ. വിവാഹവേദി, ചടങ്ങുകള്‍, വാടക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടില്ല" -അദ്ദേഹം പറഞ്ഞു.