ന്യൂ ജേഴ്‌സി: കോപ്പ കിരീട നഷ്ടത്തിനു പിന്നാലെ അര്‍ജന്റീന ടീമില്‍ നിന്ന് മെസ്സിക്കു പിറകെ ആറു താരങ്ങള്‍ കൂടി വിരമിക്കുന്നതായി സൂചനകള്‍. മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ടീമിലെ മുന്‍നിരത്താരങ്ങളായ സെര്‍ജിയോ അഗ്യൂറോയും മഷറാനോയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ടീമിലെ മുന്‍നിരക്കാരായ ആറു പേര്‍ കൂടി വിരമിക്കുമെന്നാണ് സൂചനകള്‍.
ഗോള്‍സാലോ ഹിഗ്വിന്‍, ലെവസി, ഡി മരിയ, ബെനഗ ലൂക്കാസ് ബിഗ്ലിയ തുടങ്ങിയ പ്രമുഖര്‍ ദേശീയ ടീമിനു വേണ്ടി ഇനി കളത്തിലിറങ്ങില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള് സൂചിപ്പിക്കുന്നത്‍. ദേശീയ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കൂട്ടവിരമിക്കലിലേക്ക് നയിക്കുന്നതെന്നും സൂചനയുണ്ട്.
അതേസമയം, കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി സൂപ്പർതാരം ലയണൽ മെസ്സി വ്യക്തമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം.
"എന്നെ സംബന്ധിച്ച് ദേശീയ ടീമില്‍ ഇനിയൊരു അവസരം ഇല്ല . എനിക്കാവുന്നതെല്ലാം ഞാന്‍ ചെയ്തു ഒരു ചാമ്പ്യന്‍ അല്ലാതിരിക്കുക എന്നത് വേദനാജനകം തന്നെയാണ് " കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ശേഷം മെസ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അര്‍ജന്റീനക്കായി മെസി 112 മല്‍സരങ്ങളില്‍ നിന്ന് 55 ഗോള്‍ നേടിയിട്ടുണ്ട്.