കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട് വിളിച്ചോതിക്കൊണ്ട് ഫ്രാന്‍സിസ് മാർപാപ്പ മൂന്നു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശില്‍ മാര്‍പാപ്പയ്ക്ക് പ്രൗഢഗംഭീരവും സ്നേഹോഷ്മളവുമായ വരവേല്‍പ്പ് നല്കി.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദും മന്ത്രിമാരും അടക്കമുള്ളവര്‍ വിമാനത്താവളത്തിലെത്തി പാപ്പായെ നേരിട്ടു സ്വീകരിച്ചു. മാര്‍പാപ്പയുടെ ബഹുമാനാര്‍ഥം വിമാനത്താവളത്തില്‍ തന്നെ ചുവന്ന പരവതാനി വിരിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും പാരമ്പരാഗത നൃത്തം ഒരുക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലെ വത്തിക്കാന്‍ നുണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് കോച്ചേരിയാണ് വിമാനത്തിൽ കയറിച്ചെന്ന് മാര്‍പാപ്പയെ ആദ്യം സ്വാഗതം ചെയ്തത്.
ബംഗ്ലാദേശിന്റെ സ്വാതന്ത്യത്തിനു വഴിതെളിച്ച 1971ലെ യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകം മാർപാപ്പ സന്ദര്‍ശിച്ചു. അതിനുശേഷം ബംഗബന്ധു സ്മാരക മ്യൂസിയത്തിലെത്തി രാഷ്ട്രപിതാവ് ഷേക്ക് മുജിബുര്‍ റഹ്മാന് ആദരം അര്‍പ്പിച്ചു.
രോഹിംഗ്യൻ അഭയാര്‍ഥികളുടെ പ്രതിനിധികളുമായും ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരുമായും മാര്‍പാപ്പ ഇന്നലെയും ഇന്നുമായി ധാക്കയില്‍ നടത്തുന്ന ചര്‍ച്ച ആഗോളതലത്തില്‍ ശ്രദ്ധേയമാവുകയാണ്.
മ്യാന്മറിലെ സൈനിക, ഭരണ നേതാക്കളുമായി മാര്‍പാപ്പ നടത്തിയ ചര്‍ച്ച നയതന്ത്രപരമായും കത്തോലിക്കാസഭയുടെ കാഴ്ചപ്പാടിലും വലിയ വിജയമായെന്നാണ് വിലയിരുത്തല്‍. അഭയാര്‍ഥികളായ പാവങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന പരസ്യനിലപാട് ഫ്രാന്‍സിസ് പാപ്പാ നേരത്തേതന്നെ സ്വീകരിച്ചിരുന്നു. വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി മ്യാന്മര് പട്ടാളം തുരത്തിയോടിച്ച രണ്ടു ലക്ഷത്തോളം രോഹിംഗ്യകള്‍ അഭയം തേടി ബംഗ്ലാദേശിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഐക്യരാഷ്ട്രസഭ സ്വീകരിച്ച നിലപാടിന് മാര്‍പാപ്പയുടെ പിന്തുണയുമുണ്ട്.
മ്യാന്മറിലെ ഭരണാധികാരിയായ ഓങ് സാന്‍ സൂചിയുമായും സൈനികമേധാവി മിന് ഓങ് ലെംഗുമായും നടത്തിയ ചര്‍ച്ചകളില്‍ റോഹിംഗ്യന്‍ പ്രശ്നത്തില്‍ തന്റെ പ്രഖ്യാപിത നിലപാട് ആവര്‍ത്തിക്കുകയും റോഹിംഗ്യകളോട് നീതി കാട്ടിയേ മതിയാകൂവെന്നും കര്‍ക്കശമായി പറഞ്ഞതായാണ് സൂചന. ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമാണ് മ്യാന്മര് നേതാക്കളും നല്‍കിയത്.