ശ്രീനഗര്‍: പാക് അധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകൾക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത് . പാക് അധീന കശ്മീരിലെ മുസാഫറാബാദ്, കോട്ട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്‌വര എന്നിവിടങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ നടന്നു.
ദീർഘ വർഷങ്ങളായി ഇവിടെ ഭീകര പരിശീലന ക്യാംപുകളുണ്ടെന്നാണ് ഇവരുടെ വാദം. ഭീകരരെ ഇല്ലായ്മ ചെയ്യണമെന്നും ഭീകരർക്ക് താവളം നൽകിയതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും ഇവര്‍ പറയുന്നു.
സ്ത്രീകളെ ബലാത്സംഗം ചെയ്തും ജനങ്ങളെ കൊള്ളയടിച്ചുമാണ് തീവ്രവാദം വളരുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ഒളിയുദ്ധം നടത്താനായി പാക് സര്‍ക്കാരും ഐഎസ്‌ഐയും തന്നെയാണ് തീവ്രവാദത്തെ തീറ്റിപ്പോറ്റുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു.
നിയന്ത്രരേഖയ്ക്ക് സമീപമുള്ള മേഖലയില്‍ ദിനംപ്രതി തീവ്രവാദികളില്‍ നിന്ന് ജനങ്ങള്‍ നേരിടുന്നപിഡനത്തെയാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡയമര്‍, ഗില്‍ജിത്, ബസീന്‍ ഉള്‍പ്പെടെയുള്ള പല മേഖലകളിലേക്കും ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട നിലയിലാണിപ്പോള്‍.
താലിബാന്‍റെ തീവ്രവാദിക്യാമ്പുകളും, പലസ്ഥലത്തേക്കും സഞ്ചാരം പോലും നിഷേധിക്കുക്കുകയും ചെയ്യുന്ന രീതിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഗില്‍ജിത് മേഖലയിലെ പ്രക്ഷോഭത്തിന്‍റെ നേതാവ് എഎന്‍ഐയോട് പറഞ്ഞു.
പാക് അധീന കശ്മീരിനെ ചോരക്കളമാക്കാൻ ഭീകരർ ശ്രമിക്കുന്നു എന്ന് പ്രതിഷേധക്കാർ ഒറ്റ സ്വരത്തിൽ പറഞ്ഞു. താലിബാന്‍റെ ഭീകര കേന്ദ്രങ്ങളെ തച്ചുടയ്ക്കാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ തങ്ങൾ ഇതിനായി രംഗത്തെത്തുമെന്ന് ഇവർ മുന്നറിയിപ്പു നല്‍കി.
പാക് അധീന കശ്മീരിലെ തീവ്രവാദത്തെ തുടച്ചുനീക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ജനങ്ങള്‍ ഉയര്‍ത്തുന്നതാണെങ്കിലും, പാക് സര്‍ക്കാര്‍ ഇന്നുവരെ ഈ കാര്യത്തില്‍ ഗൌരവമായ തീരുമാനമെടുത്തിട്ടില്ല. മുന്‍പും സമാനമായ പ്രതിഷേധം പാക് അധീന കശ്മീരില്‍ ഉയര്‍ന്നിരുന്നു. പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
#WATCH Local people and leaders in various parts of PoK protest against terror camps which they confirm are thriving there. pic.twitter.com/1qR5LHJnQD
— ANI (@ANI_news) October 6, 2016