മിസൈലുകളിലെ 'ചെകുത്താൻ'; പുതിയ വജ്രായുധം പരീക്ഷിച്ച് റഷ്യ

വലിയ ആത്മവിശ്വാസം തന്നെയാണ് ഈ മിസൈല്‍ പരീക്ഷണം റഷ്യയ്ക്ക് നല്‍കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 09:14 PM IST
  • ലോക ശക്തികളിൽ രണ്ടാമനാണ് റഷ്യ
  • മറ്റൊരു കരുത്തനെക്കൂടി രംഗത്തിറക്കുകയാണ് റഷ്യ
  • സാത്താന്‍ 2 സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരിക്കുകയാണ്
മിസൈലുകളിലെ 'ചെകുത്താൻ'; പുതിയ വജ്രായുധം പരീക്ഷിച്ച് റഷ്യ

റഷ്യ - യുക്രയിൻ യുദ്ധം അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ റഷ്യയുടെ ഓരോ നീക്കവും വളരെ ശ്രദ്ധയോടെയാണ് ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. ലോക ശക്തികളിൽ രണ്ടാമനാണ് റഷ്യ. അതി മാരക പ്രഹര ശേഷിയുള്ള ആയുധങ്ങളുടെ വലിയ ശേഖരം തന്നെയാണ് റഷ്യക്കുള്ളത്. ഇപ്പോഴിതാ മറ്റൊരു കരുത്തനെക്കൂടി രംഗത്തിറക്കുകയാണ് റഷ്യ. 

റഷ്യ തങ്ങളുടെ സാത്താന്‍ 2 സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരിക്കുകയാണ്. യുക്രൈന്‍ അധിനിവേശത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന റഷ്യയുടെ നീക്കം ആഗോളതലത്തില്‍ വലിയ ചര്‍ച്ച  ഉണ്ടാക്കുകയാണ്. അമേരിക്കയും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും റഷ്യക്ക് നേരെ  ഉപരോധങ്ങള്‍ എല്ലാ മേഖലയിലും ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിലാണ്  മിസൈലുകളിലെ ഭീമനെ തന്നെ റഷ്യ പരീക്ഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

വലിയ ആത്മവിശ്വാസം തന്നെയാണ് ഈ മിസൈല്‍ പരീക്ഷണം റഷ്യയ്ക്ക് നല്‍കുന്നത്.  പരീക്ഷണ വിവരം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍  നടത്തിയ പ്രസംഗം തന്നെ ഉദാഹരണമാണ്. 'സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് സൈന്യത്തെ അഭിനന്ദിക്കുന്നു. സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുകയും ബാഹ്യ ഭീഷണികളിൽ നിന്ന് റഷ്യയുടെ സുരക്ഷ വിശ്വസനീയമായി ഉറപ്പാക്കുകയും, വാചകമടിയിലൂടെ നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇതെന്നായിരുന്നു പുടിന്‍റെ വാക്കുകൾ.  

സാത്താൻ 2 എന്നാണ്  പാശ്ചാത്യ പ്രതിരോധ വിദഗ്ധർ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ (ഐസിബിഎം) വിശേഷിപ്പിച്ചത്. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ "അജയ്യം" എന്നാണ് പുടിന്‍  വിശേഷിപ്പിക്കുന്നത്.  അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നുണ്ട്. ഇതിനൊപ്പമാണ് സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലും എത്തുന്നത്.

വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ മിസൈലിന്‍റെ പരീക്ഷണം വിജയകരമായി നടന്നതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. റഷ്യയുടെ കിഴക്കായുള്ള കാംചത്ക ഉപദ്വീപിലെ കുറ പരീക്ഷണ തറയില്‍ നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയത് .  "ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യങ്ങൾ നശിപ്പിക്കാൻ ശേഷിയുള്ള ഏറ്റവും ശക്തമായ മിസൈലാണ് സർമാറ്റ്, ഇത് റഷ്യയുടെ ആണവ പ്രതിരോധ ശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം പറഞ്ഞു. പരീക്ഷണം പൂര്‍ത്തിയതോടെ വരുന്ന വിന്‍റര്‍ സീസണില്‍ ഈ മിസൈല്‍ പൂര്‍ണ്ണമായും സൈന്യത്തിന്‍റെ ഭാഗമാകും. 

200 ടണ്ണിലധികം ഭാരമാണ് സർമാറ്റ് മിസൈലിനുള്ളത്. 16,000 മൈൽ വേഗതയില്‍ പായാന്‍ കഴിയുന്ന ശേഷിയും ഈ മിസൈലിനുണ്ട്. ഒരു മിസൈലില്‍ തന്നെ പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും . 2000 മുതലാണ് ഈ മിസൈല്‍ റഷ്യ വികസിപ്പിക്കാന്‍ ആരംഭിച്ചത്. ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലും വരെ ആക്രമിക്കാന്‍ ശേഷിയുണ്ട് ഈ മിസൈലിന്. ഒപ്പം ഉപഗ്രഹ അധിഷ്ഠിത റഡാർ, ട്രാക്കിംഗ് സംവിധാനങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈല്‍ സൃഷ്ട്ടിക്കുന്നത്.  അതേ സമയം റഷ്യന്‍ മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയല്ലെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.  2011ലെ ഉടമ്പടി പ്രകാരം മോസ്‌കോ വാഷിംഗ്ടണിനെ പരീക്ഷണത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബി പ്രതികരിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News