Crime News: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സാജുവിനെ പൊലീസ് പിടികൂടുന്ന വീഡിയോ

 Police arresting the accused Saju who killed his wife and children: കത്തിയുമായി നില്ക്കുന്ന സാജുവിനെ വീഡിയോയില് കാണാം. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 04:06 PM IST
  • ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളെ നോർത്താംപ്ടൺഷെയർ കോടതി കഴിഞ്ഞദിവസം 40 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
  • അടച്ചിട്ടിരുന്ന വാതിലിന്റെ ചില്ല് തകർത്താണ് പോലീസ് പ്രതിയുടെ വീട്ടിൽ കയറിയത്.
Crime News: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സാജുവിനെ പൊലീസ് പിടികൂടുന്ന വീഡിയോ

ലണ്ടൻ: യു.കെയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സാജുവിനെ പോലീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നോർത്താംപ്ടൺഷെയർ പോലീസ് ആണ് പ്രതിയെ വിദ​ഗ്ധമായി പിടികൂടുന്നതിന്റെ വീഡിയോ പുറത്തു വിട്ടത്. ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളെ നോർത്താംപ്ടൺഷെയർ കോടതി കഴിഞ്ഞദിവസം 40 വർഷം തടവിന് ശിക്ഷിച്ചിരുന്നു. യുവതിക്കും രണ്ട് കുട്ടികൾക്കും അപകടം സംഭവിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. അടച്ചിട്ടിരുന്ന വാതിലിന്റെ ചില്ല് തകർത്താണ് പോലീസ് പ്രതിയുടെ വീട്ടിൽ കയറിയത്. 

അകത്തെത്തിയ പോലീസ് കാണുന്നത് കയ്യിൽ കത്തിയും പിടിച്ച് നിൽക്കുന്ന സാജുവിനെയാണ്. കത്തി താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും തന്നെ വെടിവെച്ചു കൊല്ലാൻ ആവശ്യപ്പെട്ടുകൊണ്ട് പോലീസിനു നേരെ സാജു അലറുകയായിരുന്നു. പിന്നീട് തോക്കുപയോ​ഗിച്ച് സാജുവിനെ കീഴ്പെടുത്തിയ ശേഷമാണ് പോലീസ് പിടികൂടുന്നത്. സംഭവത്തിൽ കഴിഞ്ഞ ഏപ്രിലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാൻവി (4), ജീവ(6) എന്നിവർ 2022 ഡിസംബറിലായിരുന്നു കൊല്ലപ്പെട്ടത്. നോർത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടിൽവെച്ചായിരുന്നു സാജു തന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. അഞ്ജു സംഭവസ്ഥലത്തുവെച്ചും മക്കൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. 

ALSO READ: യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് 40 വർഷം തടവ്

സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം ആരോപിച്ചിരുന്നു. കെറ്ററിങ് ജനറൽ ആശുപത്രിയിലെ നഴ്സായ അഞ്ജുവിനെയും മക്കളെയും കാണാത്തതിനെ തുടർന്ന് അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തുമ്പോൾ സാജു വീട്ടിലുണ്ടായിരുന്നു. 

അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തേത്തുടർന്നാണ് മദ്യലഹരിയിൽ ആയിരുന്ന സാജു  കൊലനടത്തിയത്. അഞ്ജുവിനെ കൊന്നുകഴിഞ്ഞ് നാലുമണിക്കൂർ ആലോചിച്ചശേഷമാണ് കുട്ടികളെയും കൊലപ്പെടുത്തിയത്. അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് കഴമ്പില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൻ-പ്രൈസ് കെ.സി. പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളിൽ സ്ത്രീകൾക്കായി ഇയാൾ തിരഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അഞ്ജുവും സാജുവും 2012-ലാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ശേഷം 2021 ഓടെ ഇരുവരും യുകെയിൽ താമസത്തിനായി എത്തി. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയിൽ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്‌നങ്ങളും ഇവർക്കിടയിൽ നിലനിന്നിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News