Crime: ബാലരാമപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കുട്ടിയെ മർദ്ദിച്ചത് ട്യൂഷൻ സെൻ്റർ ഉടമ; പോലീസ് കേസെടുത്തു

പ്രതിയുടെ ട്യൂഷൻ സെൻററിൽ മകൻ പഠിക്കാൻ ചേരാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പിതാവ് ആരോപിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 12:47 PM IST
  • പലതവണ തലയ്ക്കും മുതുകിലും ഇടിച്ചെന്നും തൻ്റെ കവിളിൽ ഉൾപ്പടെ അടിച്ചെന്നും വിദ്യാർഥി പറയുന്നു.
  • തുടർന്ന് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം ബാലരാമപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 341, 506, 323 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
Crime: ബാലരാമപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കുട്ടിയെ മർദ്ദിച്ചത് ട്യൂഷൻ സെൻ്റർ ഉടമ; പോലീസ് കേസെടുത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. വെങ്ങാനൂർ ചാവടിനട സ്വദേശിയായ വിദ്യാർഥിയെ ട്യൂഷൻ സെൻ്റർ ഉടമയും അധ്യാപകനുമായ എ.രാജയ്യൻ മർദ്ദിച്ചതായാണ് പരാതി. ഇയാൾ വെങ്ങാനൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയിരുന്നു സംഭവം. വെങ്ങാനൂർ ചാവടിനടയിൽ യൂണിയൻ അക്കാദമി എന്ന പേരിലാണ് രാജയ്യൻ ട്യൂഷൻ സെൻ്റർ നടത്തുന്നത്. വെങ്ങാനൂരിലെ ഗവൺമെൻ്റ് മോഡൽ സ്കൂളിലാണ് വിദ്യാർത്ഥി പഠിക്കുന്നത്. ട്യൂഷൻ സെന്ററിലെ പടിക്കെട്ടിൽ ബാഗ് വച്ച ശേഷം കുട്ടി സമീപത്തെ കെട്ടിടത്തിൽ സഹോദരിയെ വിളിക്കാൻ പോയതിനെയാണ് രാജയ്യൻ ചോദ്യം ചെയ്തത്. പെട്ടെന്ന് പ്രകോപിതനായ രാജയ്യൻ വിദ്യാർത്ഥി തിരിച്ചെത്തിയ ഉടൻ തന്നെ എന്തിന് ബാഗ് ഇവിടെ വച്ചുവെന്ന ആക്രോശത്തിൽ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. 

Also Read: പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്

 

പലതവണ തലയ്ക്കും മുതുകിലും ഇടിച്ചെന്നും തൻ്റെ കവിളിൽ ഉൾപ്പടെ അടിച്ചെന്നും വിദ്യാർഥി പറയുന്നു. തുടർന്ന് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം ബാലരാമപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 341, 506, 323 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. മകൻ ട്യൂഷൻ സെൻ്ററിൽ പഠിക്കാൻ ചേരാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ആലോചിക്കുന്നതെന്ന് പിതാവ് പറയുന്നു. രാജയ്യനെതിരെ മുൻപും കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സമാന രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. 

നേരത്തെ, ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇയാൾ പ്രതിസ്ഥാനത്ത് ഉൾപ്പെട്ടതിനാൽ പോലീസിലെ ജോലി പോലും നഷ്ടമായിരുന്നു. പിന്നീട് അഭിഭാഷകനായും അധ്യാപകനായും ട്യൂഷൻ സെൻ്റർ ഉടമയുമായി പ്രവർത്തിക്കുകയായിരുന്നു. സമാന രീതിയിലുള്ള കേസുകളിൽ മുൻപ് പല തവണ ഉൾപ്പെട്ടുവെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം കേസുകളിൽ നിന്നും ഊരി പോരുകയായിരുന്നു. അതേസമയം, സംഭവം അടിസ്ഥാനരഹിതമാണെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ട്യൂഷൻ സെൻ്റർ അധികൃതർ പ്രതികരിച്ചു. അറസ്റ്റ് ചെയ്ത രാജയ്യനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News