ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷ൦ കലാപമായി മാറിയ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക ചുമതല ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍...
ഡല്‍ഹിയില്‍ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കി. കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. നഗരത്തിലെ സ്ഥിതിഗതികള്‍ ഡോവല്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും.
അതേസമയം, ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ഇന്നു ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികളും സര്‍ക്കാര്‍ തീരുമാനിക്കും.
നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രസേനയെ ഇറക്കിയിട്ടും കലാപം പടരുന്ന പശ്ചാത്തലത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി.
ചൊവ്വാഴ്ച രാത്രി അജിത് ഡോവല്‍ ഡല്‍ഹിയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ സമുദായ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അക്രമബാധിതമായ ജഫ്രബാദ്, സീല൦പൂർ, മൗജ്പൂർ, ബാബർപൂർ, ഭജൻപുര, ബ്രിജ്പുരി എന്നീ സ്ഥലങ്ങള്‍ അദ്ദേഹം സന്ദർശിച്ചു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളെക്കുറിച്ച് വിവരണം നല്‍കു൦.
അധാര്‍മ്മികത അനുവദിക്കില്ല എന്ന് NSA അജിത് ഡോവല്‍ അറിയിച്ചു. കൂടാതെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മതിയായ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കൂടാതെ, സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാൻ പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.