ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്തുവെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ അറസ്റ്റ് വാറണ്ട്. അസമിലെ ദിഫു കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 30നകം ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്.
ഹാജരാവുന്നതിനുള്ള സമയം നീട്ടിത്തരണമെന്ന് കെജ്‌രിവാള്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും മുഖ്യമന്ത്രിയെന്ന നിലക്കുള്ള തിരക്കുകളും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും പന്ത്രണ്ടാം ക്ലാസ് വരെ മാത്രമേ മോദി പഠിച്ചിട്ടുള്ളുവെന്നും ആരോപിച്ചുള്ള ട്വീറ്റാണ് കേസിന് ആധാരം. അസ്സം ബിജെപി നേതാവ് സൂര്യ രോങ്ഫാറാണ് കേജ്‌രിവാളിനെതിരെ കേസു കൊടുത്തത്.