ന്യൂഡല്‍ഹി: 2 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാളെ കശ്മീരില്‍ എത്തും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം അമര്‍നാഥ് യാത്രാ സുരക്ഷ സംബന്ധിച്ച് ശ്രിനഗറില്‍ ചര്‍ച്ചയും നടത്തും.
Home Minister Rajnath Singh will visit #JammuAndKashmir on July 4-5. He will visit #Amarnath shrine on July 5 and also chair a security review meeting in Srinagar. (file pic) pic.twitter.com/bzyO3pTtAl
— ANI (@ANI) July 3, 2018
ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് അമര്‍നാഥ് തീർത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രതികൂല കാലാവസ്ഥയും അമര്‍നാഥ് യാത്രയ്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 27ന് ആരംഭിച്ച അമര്‍നാഥ് യാത്ര കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു.
2 ലക്ഷത്തോളം ഭക്തരാണ് ഇത്തവണ അമര്‍നാഥ് യാത്രയ്ക്കായി പേര് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അമര്‍നാഥ് യാത്രയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 9 തീർത്ഥാടകര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബിജെപി-പിഡിപി സഖ്യം പിരിഞ്ഞ ശേഷം രാഷ്‌ട്രപതി ഭരണം നിലവില്‍ വന്ന കശ്മീരില്‍ ആദ്യമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്പിക്കുന്നത്. കൂടാതെ രാഷ്‌ട്രപതി ഭരണം നിലവില്‍ വന്ന ശേഷം നിരവധി ഭീകരര്‍ കശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടിരുന്നു.