ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീർ പ്രശ്നത്തെക്കുറിച്ച് ലോക്സഭയിൽ പ്രസ്താവന നടത്തവേയാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശ പര്യടനത്തിലായിരുന്നപ്പോഴും പ്രധാനമന്ത്രി വിഷയത്തിൽ അസ്വസ്ഥനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് പാകിസ്താൻ വിഷമിക്കേണ്ടതില്ല. കശ്മീരിലെ പ്രശ്നം പരിഹരിക്കുന്നതിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കശ്മീര്‍ സംഘര്‍ഷമുണ്ടായതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനാണ് പാക്കിസ്ഥാന്‍റെ ശ്രമം. പാക് ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്.
കശ്മീരിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്ന വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും രാജ്നാഥ് സിങ് ലോകസഭയെ അറിയിച്ചു.