ന്യൂഡല്‍ഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകും അന്വേഷണം നടത്തുക. തെലങ്കാന ഹൈക്കോടതി ഇതിനോടകം ഈ വിഷയം പരിഗണിച്ചിട്ടുള്ളതാണെന്നും കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജി എസ് മണി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസ് പ്രത്യേക സംഘം അന്വേഷിക്കുക, ഏറ്റുമുട്ടൽ കൊലപാതകത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, കുറ്റവാളികള്‍ക്ക്നേരെ വെടിയുതിര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
കൂടാതെ, അന്വേഷണ സംഘത്തിന്‍റെ തലവനായ വി സി സജ്ജനാര്‍ക്ക് സംഭവത്തില്‍ യാതൊരു പശ്ചാത്താപവുമില്ല എന്നാണ് അദ്ദേഹത്തിന്‍റെ ശരീരഭാഷ സൂചിപ്പിക്കുന്നതെന്നും ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ രാജ്യത്ത് നിയമങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഉണ്ടാവില്ല എന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ ആറിന് പുലര്‍ച്ചെയാണ് പോലീസ് വെടിവയ്പില്‍ കേസിലെ നാല് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അപ്പോള്‍ വെടിവയ്ക്കുയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.
പോലീസ് ഏറ്റുമുട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ തുടരുന്നതിനിടെ പ്രതികളുടെ മൃതദേഹം ഡിസംബര്‍ 13 വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികള്‍ സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിനെ കൊല്ലപ്പെട്ടെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം.
വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.