ന്യൂഡല്‍ഹി: കേന്ദ ബജറ്റില്‍ വിലക്കയറ്റത്തില്‍നിന്നും മോചനം പ്രതീക്ഷിച്ച സാധാരണക്കാര്‍ക്ക് ബജറ്റിന് മുന്‍പേ തിരിച്ചടി. പാചകവാതക വിലയാണ് ഇനി സാധാരണക്കാരെ പിടിമുറുക്കുക.
സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്‍റെ വില 150 രൂപവരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍തന്നെ ഓയില്‍ സബ്‌സിഡി പൂര്‍ണമായി നിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ വിലവര്‍ധിപ്പിക്കുന്നത് എന്നാണ് സൂചന. ഇതുമൂലം ഒരു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കാം!
നിലവില്‍ പാചക വാതക സിലിണ്ടറിന്‍റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്‌സിഡിയായി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കുന്നത്.
അതേസമയം, ജൂലായ്-ജനുവരി കാലയളവില്‍ സബ്‌സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ ശരാശരി 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പ്രതിവർഷം 12 എല്‍പിജി സിലിണ്ടറുകൾ (14.2 കെജി)വരെ ഒരു വീടിന് സബ്‌സിഡിയില്‍ വാങ്ങാം. അതില്‍ കൂടുതല്‍ വാങ്ങുമ്പോള്‍ മുതല്‍ മാർക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. 2019 ജൂലായ് മുതല്‍ 2020 ജനുവരിവരെ സബ്‌സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വര്‍ധിപ്പിച്ചത്.
സവാള വിലയടക്കം പച്ചക്കറിയുടെ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പാചകവാതക വില ഉയര്‍ത്തുന്നത് സാധാരക്കാരെ സംബന്ധിച്ചിടത്തോളം ജീവിതം ദുസ്സഹമാക്കിത്തീര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.