പിഎന്‍ബി തട്ടിപ്പ്: ജനങ്ങളുടെ പണം തട്ടാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

  

Last Updated : Feb 24, 2018, 08:42 AM IST
പിഎന്‍ബി തട്ടിപ്പ്: ജനങ്ങളുടെ പണം തട്ടാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ മോദി പറഞ്ഞു.

സാമ്പത്തികതട്ടിപ്പുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്, അതിനിയും തുടരും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോദി വ്യക്തമാക്കി. 

വജ്രവ്യാപാരിയായ നീരവ് മോദിയും ഇയാളുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചൗക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ തട്ടിയെടുത്തതാണ് പി.എന്‍.ബി കേസ്. കഴിഞ്ഞ ആഴ്ച്ച തട്ടിപ്പ് കണ്ടെത്തിയത് മുതല്‍ പ്രധാനമന്ത്രി മോദിക്കെതിരെ കര്‍ശന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.  നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തില്‍ പിഎന്‍ബി തട്ടിപ്പുകേസിനെക്കുറിച്ചും റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുമാണു ജനങ്ങള്‍ക്കറിയേണ്ടതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. 

Trending News