മഹാഭാരതത്തിലെ കൗരവപക്ഷത്തെ സംഘപരിവാറാക്കിയും കൗരവരിലെ ദുര്യോധനന്‍, ദുശാസനന്‍ എന്നിവരുമായി മോദിയേയും അമിത് ഷായേയും സാമ്യപ്പെടുത്തിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
'കൗരവർ നൂറുപേരുണ്ടെങ്കിലും രണ്ടു പേരുകൾ മാത്രമാണ് പരിചിതം. ദുര്യോധനനും ദുശാസനനും. സംഘപരിവാറിലെ ദുര്യോധനനും ദുശാസനനുമാണ് മോദിയും അമിത് ഷായും. സിപിഐഎമ്മിനെ വിമർശിച്ച് ഇല്ലാതാക്കാമെന്നാണ് ഇവർ കരുതുന്നത്'. യെച്ചൂരി പറഞ്ഞു.
ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയുമെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങൾ സംഘപരിവാർ സജീവമാക്കിയതായും അദ്ദേഹം സൂചിപ്പിച്ചു.
വരുന്ന പൊതു തിരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ആശയപരമായി തടസ്സം നിൽക്കുക ഇടതുപക്ഷമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്ന്‍ പാര്‍ട്ടിയെ കടന്നാക്രമിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.
ഇന്നലെ ഹൈദരാബാദില്‍ അവസാനിച്ച ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ചുള്ള മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.