ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷനിടെ രണ്ട് സൈനികർ ആദ്യം വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേർക്ക് പിന്നീട് ചികിത്സയ്ക്കിടെയാണ് ജീവൻ നഷ്ടമായത്.
മേഖലയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളുമായി സൈന്യം മുന്നോട്ട് പോകുകയാണെന്നും ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്, ജമ്മു എഡിജിപി മുകേഷ് സിംഗ് എന്നിവരും ഏറ്റുമുട്ടൽ നടന്ന രജൗരിയിൽ എത്തിയിട്ടുണ്ട്.
ALSO READ: 'കേരളത്തിലെ തീവ്രവാദ ഗൂഢാലോചന തുറന്നുകാണിക്കുന്ന സിനിമ'; ദ കേരള സ്റ്റോറിയെ പുകഴ്ത്തി മോദി
രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ ഒരു ഗുഹയിൽ ഒളിച്ചിരിക്കുകയായിരുന്ന ഒരു കൂട്ടം ഭീകരരെ സൈന്യം തിരച്ചിലിനിടെ കണ്ടെത്തി. ഈ പ്രദേശം കുത്തനെയുള്ള പാറകളാൽ ഇടതൂർന്നതായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
സമീപത്തെ അധിക സംഘങ്ങൾ ഉടൻ തന്നെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രദേശത്ത് ഒരു കൂട്ടം ഭീകരരെ വളഞ്ഞതായി സൈന്യം ഓപ്പറേഷന്റെ തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു. ഭീകരരുടെ ഭാഗത്ത് ആളപായമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും സൈന്യം അറിയിച്ചു.
മെയ് 22ന് കശ്മീരിൽ നടക്കുന്ന ജി20 യോഗത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രതയിലാണ്. പൂഞ്ച് ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് അതിർത്തികളിലും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൂഞ്ച് ആക്രമണം നടത്തിയ ഭീകരർ അടുത്തിടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയതായും സൂചനയുണ്ട്.
നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തികളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ കഴിയില്ലെന്നും അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദികൾക്ക് ഒരു തരത്തിലും ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയിലേയ്ക്ക് എത്തിക്കാൻ കഴിയില്ലെന്നും ഉറപ്പാക്കാനാണ് പകലും രാത്രിയും പട്രോളിംഗ് നടത്തുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ വാനിഗാം പയീൻ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ ഭീകരരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഷാക്കിർ മജീദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരെയാണ് സൈന്യം വധിച്ചത്. ഇവർ ഷോപിയാൻ ജില്ലയിൽ നിന്നുള്ളവരാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ബുധനാഴ്ച ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയുമായും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









