ഭീകരാക്രമണ ഭീഷണി വ്യാജം; ബംഗളൂരൂ സ്വദേശി അറസ്റ്റില്‍

ഫോൺ നമ്പര്‍ പിൻതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.   

Last Updated : Apr 27, 2019, 10:22 AM IST
ഭീകരാക്രമണ ഭീഷണി വ്യാജം; ബംഗളൂരൂ സ്വദേശി അറസ്റ്റില്‍

ബംഗളൂരൂ:  കേരളം ഉള്‍പ്പെട്ട എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി നല്‍കിയ സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗളൂരൂ പോലീസ്. സന്ദേശം പൊലീസിന് കൈമാറിയ ബംഗളൂരൂ റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

 

ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പര്‍ പിൻതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗളൂരൂ പൊലീസ് കേരളത്തെ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 

ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം. ഇതേ തുര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നു. സന്ദേശം വ്യാജമായിരുന്നെന്ന് ബംഗളൂരു പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

Trending News