മുംബൈ: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ബിജെപി നേതൃത്വത്തിനു മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ജനത്തിനു നല്‍കാവൂ എന്ന ഗഡ്കരിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.
2014 ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണു ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന്, മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചിരുന്നു. അതിന്റെ ചൂടാറും മുന്‍പാണ് അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമശം.
‘വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കാള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍, ജനം പ്രഹരിക്കും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്‍കാവൂ. സ്വപ്നങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാന്‍. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ’ മുംബൈയില്‍ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്ന കുറിപ്പോടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിക്കെതിരെ ഗഡ്കരി ആക്രമണം തുടങ്ങി എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പ്രതികരണം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ, തോല്‍വിയുടെ ഉത്തരവാദിത്തം എറ്റെടുക്കാന്‍ നേതൃത്വം തയാറാവണമെന്നു ഗഡ്കരി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.
ജനപിന്തുണയോടെ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 2014ല്‍ അധികാരത്തില്‍ എത്തിയതെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച ശിവസേന, ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയിരുന്നു.