കെ-റെയിലിൽ പ്രശ്നത്തിൽ നടക്കുന്നത് ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; ബൂട്ടിട്ട് ചവിട്ടിയവരെ ഉമ്മ വച്ച ചരിത്രമില്ല-കാനം രാജേന്ദ്രൻ

സിൽവർ ലൈനിൽ സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന സന്ദേശമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ കണ്ടത്

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 03:12 PM IST
  • കെ-റെയിലിൽ സർക്കാരിനെതിരെ നടക്കുന്ന ആക്രമങ്ങളെ ജനങ്ങളെ അണി നിരത്തി നേരിടും
  • പദ്ധതിയെ രാഷ്ട്രീയമായി വിനിയോഗിക്കുന്ന പ്രതിപക്ഷ നിലപാട് അംഗീകരിക്കില്ല
  • ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വതന്ത്ര സംഘടനയാണ്. അവരുമായി സർക്കാർ ചർച്ച നടത്തും
കെ-റെയിലിൽ പ്രശ്നത്തിൽ നടക്കുന്നത് ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; ബൂട്ടിട്ട് ചവിട്ടിയവരെ ഉമ്മ വച്ച ചരിത്രമില്ല-കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാരിന് പരിപൂർണ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിനെതിരായ ആക്രമണങ്ങളെ ചെറുത്തു കൊണ്ട് ഇതിനെ പ്രതിരോധിക്കും. പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷം ബദൽ നിർദേശം വയ്ക്കണമെന്നും കാനം പറഞ്ഞു. എക്സ്പ്രസ് ഹൈവേയെ എതിർത്തപ്പോൾ സിപിഐ ചെയ്തത് അങ്ങനെയാണെന്നും ബദൽ നിർദേശിക്കാതെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്നും കാനം വിമർശിച്ചു. എം.എൻ.സ്മാരകത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈനിൽ സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന സന്ദേശമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ കണ്ടത്. കെ-റെയിലിൽ സർക്കാരിനെതിരെ നടക്കുന്ന ആക്രമങ്ങളെ ജനങ്ങളെ അണി നിരത്തി നേരിടും. സിൽവർ ലൈൻ പ്രാരംഭ നടപടികൾ മാത്രമാണ് തുടങ്ങിയതെന്നും കാനം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

പദ്ധതിയെ രാഷ്ട്രീയമായി വിനിയോഗിക്കുന്ന പ്രതിപക്ഷ നിലപാട് അംഗീകരിക്കില്ല. പബ്ലിക് ഹിയറിങ് അടക്കം നടത്തും. ജനാധിപത്യപരമായി ഭൂമിയേറ്റെടുക്കുന്നവർക്കാണ് ഈ അവകാശമെന്നും കാനം പറഞ്ഞു. ബദൽ പോലും നിർദേശിക്കാൻ കഴിയാത്ത അവസ്ഥയാണ് യുഡിഎഫിനുള്ളത്. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫുള്ളത്. ഈ നിലപാട് ശരിയാണോയെന്ന് അവർ വ്യക്തമാക്കണം.ബിജെപി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്നും കാനം വ്യക്തമാക്കി.

ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വതന്ത്ര സംഘടനയാണ്. അവരുമായി സർക്കാർ ചർച്ച നടത്തും.കഴക്കൂട്ടത്തെ പൊലീസ് നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു കാനത്തിൻ്റെ മറുപടി.കൃത്യ നിർവഹണം തടഞ്ഞവരെ ഉമ്മ വച്ച ചരിത്രമില്ല.ബൂട്ടിട്ട് ചവിട്ടുന്നതൊന്നും ന്യായീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു. പ്രതിഷേധക്കാരെ സിപിഎം തല്ലിയതിനെയും കാനം ന്യായീകരിച്ചു.

ജനങ്ങൾ അണിനിരന്ന് പദ്ധതിയെ സംരക്ഷിക്കുന്ന ഘട്ടമെത്തിക്കരുത്. കെ-റെയിൽ സംവാദം സംഘടിപ്പിക്കുന്നത് സർക്കാരാണ്.ആരും നിയമം കയ്യിലെടുക്കരുതെന്നും കാനം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാ പുതിയ കാര്യങ്ങളും അറിയണ്ടേയെന്നായിരുന്നു കാനത്തിൻ്റെ ചോദ്യം. രാഷ്ട്രീയം നോക്കിയല്ല കാര്യങ്ങൾ പഠിക്കുന്നത്. പഠിച്ചാലേ നടപ്പിലാക്കാൻ കൊള്ളാമോയെന്ന് അറിയാൻ പറ്റൂ. എൽഡിഎഫിന് വിപുലീകരിക്കുന്നതിനെ പറ്റി  ആലോചിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News