Mathew Kuzhalnadan: മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു

Mathew Kuzhalnadan case against Veena Vijayan: മാസപ്പടി ആരോപണത്തിൽ കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 01:12 PM IST
  • ഫെബ്രുവരി 29നാണ് മാത്യു വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.
  • പിണറായി വിജയനും വീണയും ഉൾപ്പെടെ 7 പേരാണ് കേസിലെ എതിർകക്ഷികൾ.
  • നേരത്തെ കോടതിയിൽ ഹർജി സമർപ്പിക്കുന്ന വേളയിൽ കുഴൽനാടൻ നിലപാട് മാറ്റിയിരുന്നു.
Mathew Kuzhalnadan: മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ മാത്യു കുഴൽനാടൻ്റെ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 19 ന് തിരുവനന്തപുരം വിജിലൻസ് കോടതി കേസിൽ വിധി പറയും. കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി പിണറായി വിജയൻ്റെ മകൾ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ മാത്യുവിൻ്റെ ആരോപണം.

മാസപ്പടി ആരോപണത്തിൽ കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണം വേണമെങ്കിൽ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ, അതോ വിജിലൻസ് അന്വേഷണമാണോ എന്നതിലാണ് 19 ന് കോടതി തീരുമാനം പ്രഖ്യാപിക്കുക. സേവനങ്ങൾ ഒന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്.

ALSO READ: സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട കേസിൽ മൂന്നു പേർ പിടിയിൽ!

ഫെബ്രുവരി 29നാണ് മാത്യു വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. മാസപ്പടിയിൽ കേസെടുക്കാൻ വിജിലൻസ് തയ്യാറാകുന്നില്ലെന്നും കോടതി ഇടപ്പെട്ട് കേസെടുപ്പിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.

നേരത്തെ കോടതിയിൽ ഹർജി സമർപ്പിക്കുന്ന വേളയിൽ മാത്യു കുഴൽനാടൻ നിലപാട് മാറ്റിയിരുന്നു. ആദ്യം വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മാത്യു കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി എംഎൽഎയോട് ആവശ്യപ്പെടുകയും കേസ് ഇന്നത്തേക്ക് പരിഗണിക്കാനായി മാറ്റുകയുമായിരുന്നു.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത സ്ഥലം വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാൽ ഖനനാനുമതി ലഭിച്ചില്ല. കേരളം ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കർത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്നാണ് വീണ വിജയൻ്റെ എക്സാലോജിക് സൊലൂഷൻസുമായി സിഎംആർഎൽ കരാറിലേർപ്പെടുന്നത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു. കേസിൽ സിരീയസ് ഫ്രോഡ്  ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും ആദായ നികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറിന്റെയും അന്വേഷണവും നടക്കുന്നുണ്ട്.

അതിനിടെ കരിമണൽ കമ്പനിയുടെ എം ഡി ശശിധരൻ കർത്തയോട് കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കമ്പനി പ്രതിനിധികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഹാജരായിരുന്നില്ല. തുടർന്നാണ് എം.ഡിക്ക് നോട്ടീസ് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News