തിരുവനന്തപുരം: പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐഎം തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.
ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും.
നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
രണ്ട് വനിതകള്‍ മത്സരിക്കുന്നത് ജയം ഉറപ്പുള്ള സീറ്റുകളിലാണെന്ന് കോടിയേരി പറഞ്ഞു. എംഎല്‍എമാര്‍ മത്സരിക്കുന്നത് ഇതാദ്യമല്ല. 2009ല്‍ യുഡിഎഫിന്റെ നാല് സിറ്റിങ് എംഎല്‍എമാര്‍ മത്സരിച്ചിരുന്നു.
എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ സിപിഐഎമ്മിന്റെ ആത്മവിശ്വാസമാണ്. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ സിപിഐഎമ്മിന് ഭയമില്ലെന്ന് കോടിയേരി പറഞ്ഞു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം വളരെ പ്രധാനമാണെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ അംഗബലം പാര്‍ലമെന്‍റില്‍ വര്‍ധിക്കണം. ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്‍റെ ശക്തി കൂട്ടണം. ദില്ലിയില്‍ ഒരു മതേതര സര്‍ക്കാര്‍ വരണം. അതിന് ഇടതുപക്ഷത്തിന് പരമാവധി സീറ്റുകള്‍ ലഭിക്കണമെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫിന് ഒറ്റസീറ്റ് മാത്രം ലഭിച്ച 2004-ല്‍ ദില്ലിയില്‍ ബിജെപിയെ തള്ളി ഒരു മതേതര സര്‍ക്കാരിനെ കൊണ്ടു വരാന്‍ സാധിച്ചത് ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യം പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത് കൊണ്ടായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
ആറ്റിങ്ങല്‍- എ സമ്പത്ത്
കൊല്ലം -കെഎന്‍ ബാലഗോപാല്‍
പത്തനംതിട്ട -വീണ ജോര്‍ജ്ജ്
ആലപ്പുഴ -എഎം ആരിഫ്
ഇടുക്കി -ജോയ്‌സ് ജോര്‍ജ്
കോട്ടയം -വിഎന്‍ വാസവന്‍
എറണാകുളം -പി രാജീവ്
ചാലക്കുടി -ഇന്നസെന്റ്
പൊന്നാനി- പിവി അന്‍വര്‍
മലപ്പുറം -വി പി സാനു
ആലത്തൂര്‍ -പി കെ ബിജു
പാലക്കാട് -എംബി രാജേഷ്
കോഴിക്കോട് -എ പ്രദീപ് കുമാര്‍
വടകര -പി ജയരാജന്‍
കണ്ണൂര്‍ -പികെ ശ്രീമതി
കാസര്‍കോട് -കെപി സതീഷ് ചന്ദ്രന്‍
മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള വോട്ടുകള്‍ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാന്‍ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രകടമാണ്.