തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനെ പരിഹസിക്കുന്നവര്‍ക്ക് ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ മറുപടി. കക്കൂസിനെപ്പറ്റിയും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെപ്പറ്റിയും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെപ്പറ്റിയും പറയുന്നത് തുടരുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കളിയാക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തില്‍ ഏറ്റവും വലിയ സ്ഥാനമുള്ളത് പാവപ്പെട്ടവര്‍ക്കാണ്. അവരുടെ ഉന്നമനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം.
പാവങ്ങളുടെ ഉന്നമനത്തിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാവപ്പെട്ടവരോട് സഹാനുഭൂതി കാണിക്കുന്ന സമൂഹമാണ് ഉണ്ടാവേണ്ടതെന്നും കണ്ണന്താനം ഓര്‍മ്മപ്പെടുത്തി.
ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അതിന് മികച്ച പ്രൊജക്ടുകള്‍ ആവശ്യമാണ്. നല്ല പ്രൊജക്ടുകള്‍ക്കാവശ്യമായ ധനസഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കുപരി സംസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ഐ.ടി മേഖലയില്‍ കേരളം അമേരിക്കന്‍ കമ്പനികളുടെ കൂലിപ്പണിക്കാരായി തുടര്‍ന്നാല്‍ പോരെന്നും മികച്ച പ്രൊഡക്ടുകള്‍ വില്‍ക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് പോലുള്ള സംരംഭങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, നോട്ടുനിരോധനം, ജി.എസ്.ടി എന്നീ നടപടികള്‍ മൂലം രാജ്യത്ത് സാമ്പത്തിക മാന്ദ്യം സംഭവിച്ചതായി കണ്ണന്താനം വ്യക്തമാക്കി. എന്നാല്‍ പ്രസ്തുത നടപടികള്‍ ലോകചരിത്രത്തിലെ തന്നെ വലിയ മാറ്റങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ടുനിരോധനത്തിന്‍റെ ഭാഗമായി 18 ലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുണ്ടായെന്നും ആദായ നികുതിയില്‍ വര്‍ധനവുണ്ടായെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി. "ഇത്തരം നടപടികളുടെ ഫലം ഒരു ദിവസം കൊണ്ട് ദൃശ്യമാകില്ല. അതിന് സമയം എടുക്കും," അദ്ദേഹം പറഞ്ഞു.