മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ഉഭയകക്ഷി ചർച്ചകൾ

ആദ്യഘട്ടത്തിൽ സിപിഎം-സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ എണ്ണം 21 ആക്കി തീരുമാനമായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 10, 2021, 01:59 PM IST
  • കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കഴിഞ്ഞ തവണ അവസരം നൽകിയതിനാൽ വീണ്ടും പരിഗണിക്കാനിടയില്ല
  • ഈ ഒഴിവ് ജനാധിപത്യ കേരളാ കോൺഗ്രസിനോ കേരളാ കോൺഗ്രസ് ബിക്കോ ലഭിച്ചേക്കും
  • കെ.ബി ഗണേഷ് കുമാർ, ആന്റണി രാജു, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരും മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്
  • മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ കെ.ബി. ഗണേഷ്കുമാർ മന്ത്രിസ്ഥാനത്തേക്കു വന്നേക്കും
മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ഉഭയകക്ഷി ചർച്ചകൾ

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ (LDF) ഇന്ന് പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും ജെഡിഎസ്, എൻസിപി എന്നിവരുമായി ഒന്നാംഘട്ട ചർച്ചയുമാണ് നടക്കുക. ആദ്യഘട്ടത്തിൽ സിപിഎം-സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ (Ministers) എണ്ണം 21 ആക്കി തീരുമാനമായിരുന്നു.

സിപിഎമ്മിന് 12ഉം സിപിഐക്ക് (CPI) നാലും മന്ത്രിമാരാണ് ഉണ്ടാവുക. കേരളാ കോൺഗ്രസ് എമ്മിനും എൻസിപിക്കും ജനതാദൾ എസിനും ഓരോ മന്ത്രിമാരെ ലഭിക്കും. ബാക്കി വരുന്ന രണ്ട് മന്ത്രിപദവികൾ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കാണ്. സിപിഐയുടെ കൈവശമുള്ള ചീഫ് വിപ്പ് പദവി കേരളാ കോൺഗ്രസ് എമ്മിന് നൽകാനും ധാരണയായിട്ടുണ്ട്.

ALSO READ: അസമിൽ പതിനഞ്ചാമത് മുഖ്യമന്ത്രിയായി Himanta Biswa Sarma ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കഴിഞ്ഞ തവണ അവസരം നൽകിയതിനാൽ വീണ്ടും പരിഗണിക്കാനിടയില്ല. ഈ ഒഴിവ് ജനാധിപത്യ കേരളാ കോൺഗ്രസിനോ കേരളാ കോൺഗ്രസ് ബിക്കോ ലഭിച്ചേക്കും. കെ.ബി ഗണേഷ് കുമാർ, ആന്റണി രാജു, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരും മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്. മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ കെ.ബി. ഗണേഷ്കുമാർ മന്ത്രിസ്ഥാനത്തേക്കു വന്നേക്കും. എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിസ്ഥാനമുണ്ടാകും. അവരുടെ എംഎല്‍എമാരില്‍ ആരു മന്ത്രിയാകണമെന്ന് ആ പാര്‍ട്ടി തീരുമാനിക്കണം.

ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സിപിഎം (CPM) നിര്‍ദേശം. സിറ്റിങ് സീറ്റുകളായ വടകരയും കല്‍പ്പറ്റയും വാശിപിടിച്ചു മത്സരിച്ചശേഷം പരാജയപ്പെട്ടതും എല്‍ജെഡിക്കു മന്ത്രിസ്ഥാനം നഷ്ടമാകാന്‍ ഇടയാക്കുമെന്നാണു സൂചന. കഴിഞ്ഞ മന്ത്രിസഭയിലുള്ളവര്‍ മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന നിര്‍ദേശമാണ് സിപിഎമ്മിനുള്ളത്. ഇന്നും നാളെയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലൂടെ നിര്‍ദേശങ്ങള്‍ സിപിഎം മുന്നോട്ടുവയ്ക്കും. ഇതിനു ശേഷമേ മന്ത്രിസഭാ രൂപീകരണത്തിന്‍റെ അന്തിമചിത്രം വ്യക്തമാകൂ.

ALSO READ: കോൺ​ഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും; ലോക്ക്ഡൗണിന് ശേഷമായിരിക്കും സന്ദർശനം

മെയ് 17നാണ് എൽഡിഎഫ് യോഗം. 18ന് എല്ലാ ഘടകകക്ഷികളും മന്ത്രിമാരെ തീരുമാനിക്കാൻ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. അന്ന് തന്നെ എംഎൽഎമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മെയ് 20ന് വൈകിട്ട് നാലിന് പുതിയ മന്ത്രിസഭ അധികാരമേൽക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News