തിരുവനന്തപുരം: സ്‌പ്രിംഗ്ലർ ആയുധമാക്കി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.
കോവിഡ് 19 നുമായി ബന്ധപെട്ട് സ്‌പ്രിംഗ്ലർ കമ്പനി കേരളത്തിന് നല്‍കുന്ന സേവനം സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു.
കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ ഈ വിവാദ കമ്പനി ചോര്‍ത്തി
എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സര്‍ക്കാര്‍ പുറത്ത് വിട്ട കരാറിനെക്കുറിച്ച് ബന്ധപെട്ട ഒരു വകുപ്പിനും അറിയില്ലെന്നും വെബ്സൈറ്റ് തിരുത്തിയെങ്കിലും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്
ഇതുവരെയും വന്നിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി,സേവനം സൗജന്യം എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന രേഖകളില്‍
സേവനത്തിനുള്ള തുക കോവിഡ് 19 നുശേഷം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കുന്നു എന്നും രമേശ് ചെന്നിത്തല പറയുന്നു.
ഈ കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തത് എന്ന് ആര്‍ക്കും അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു,സാധാരണ ഗതിയില്‍ അന്താരാഷ്‌ട്ര കരാറുകള്‍
ഒപ്പിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിച്ചോ എന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു,
സര്‍ക്കാര്‍ രേഖകള്‍ എന്നും പറഞ്ഞുകൊണ്ട് പുറത്ത് വിട്ടിരിക്കുന്നത് ഇ മെയില്‍ സന്ദേശങ്ങളാണ്,വ്യക്തികളുടെ വിവരങ്ങള്‍ അന്താരാഷ്‌ട്ര കമ്പനിക്ക്
കൈമാറാനുള്ള അനുവാദം സംസ്ഥാന സര്‍ക്കാരിനില്ല,കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാന കാബിനെറ്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതിവേണം,
എന്നാല്‍ ഈ വിവാദ ഇടപാടില്‍ ഇതൊന്നും പാലിച്ചതായി കാണുന്നില്ല,ഈ വിവാദ കമ്പനി 350 കോടിയുടെ ഡാറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍
രണ്ട് വര്‍ഷമായി കേസ് നേരിടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ വ്യക്തിഗത ഡേറ്റയും ആരോഗ്യ വിവരങ്ങളും കച്ചവടം ചെയ്തത് അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഈ ഡേറ്റാ കച്ചവടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണ് എന്ന് ചെന്നിത്തല ചോദിക്കുന്നു.
വിവാദ കമ്പനിയുമായുള്ള ഉടമ്പടി മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്‌പ്രിംഗ്ലർ ഇടപാട് ഉയര്‍ത്തിക്കാട്ടി
സംസ്ഥാന സര്‍ക്കാരിനെതിരെ കടന്നക്രമിക്കാനാണ് പ്രതിപക്ഷ നീക്കം.