തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് സഭ ബഹളത്തില്‍ മുങ്ങി.
ഇന്ധനവില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ഇന്ധന തീരുവ സംസ്ഥാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന തീരുവ കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. അതേസമയം, ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ് വഴക്കം സംസ്ഥാനത്തില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ നയങ്ങളാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കിഫ്ബിക്ക് പണമുണ്ടാക്കാനാണ് ഇന്ധന സെസ്സ് ഒഴിവാക്കാത്തതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഡീസലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കേരളത്തിലാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 59 തവണ വില വർധിച്ചപ്പോഴും ജനങ്ങളോട് കരുണ കാണിക്കാൻ എൽഡിഎഫ് തയ്യാറാകുന്നില്ല. 619.17 കോടിയുടെ അധിക നികുതി വരുമാനം യുഡിഎഫ് സർക്കാർ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.