തിരുവനന്തപുരം: കുഞ്ഞുങ്ങൾക്കെതിരായി വർദ്ധിച്ചുവരുന്ന പീഡനങ്ങളെ ചെറുക്കാൻ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുന്നില്ലഎന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തെ കണക്കെടുത്താല്‍ മാത്രം കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2037 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇത് സർക്കാരിന്‍റെ ഏറ്റവും വലിയ പരാജയമാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴുവയസ്സുകാരി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് മുതിര്‍ന്ന നേതാവ് കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ പുതിയ സ്ത്രീപീഡന അനുഭവങ്ങളാണ് പുറത്ത് വരുന്നത്. പെൺകുട്ടികൾക്കെതിരായ പീഡനങ്ങൾ പെരുകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.കുഞ്ഞുങ്ങൾക്കെതിരായി വർദ്ധിച്ചുവരുന്ന പീഡനങ്ങളെ ചെറുക്കാൻ കഴിയുന്നില്ല എന്നത് സർക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ്.
2017 ലെ ആദ്യ ആറുമാസത്തെ കണക്കെടുത്താൽ നമ്മൾ ഞെട്ടിപ്പോകും. കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2037 കേസുകളാണ് ഉണ്ടായത്. 16 കുട്ടികളാണ് കൊല്ലപ്പെട്ടത്. 638 പേർ ബലാൽസംഗത്തിനിരയായി.112 കുട്ടികളെ തട്ടിക്കൊണ്ടുപോയി. കേരള സംസ്ഥാനം രൂപീകരിച്ചശേഷം കുഞ്ഞുങ്ങൾക്കെതിരെ ഇത്രയും അക്രമണങ്ങൾ നടന്ന കാലഘട്ടം ഉണ്ടായിട്ടില്ല.കുളത്തൂപ്പുഴയിൽ ഏഴുവയസുകാരി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.പ്രതിപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഗൗരിയമ്മ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചത്.<
>