മാഞ്ചസ്റ്റർ: 2019 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ അപ്രതീക്ഷിതമായി നേരിട്ട തോല്‍വി കുറച്ചൊന്നുമല്ല ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തിയിരിക്കുന്നത്. അവസാന ബോള്‍ വരെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ആരാധകര്‍ക്ക് ഇന്നലെ നിരാശയായിരുന്നു ഫലം.
എന്നാല്‍, സെമി ഫൈനലിലെ പരാജയത്തിന്‍റെ കാരണം തുറന്നടിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ഇന്ത്യ തിരഞ്ഞെടുത്ത ബാറ്റി൦ഗ് പൊസിഷനാണ് പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീമിലെ മുതിര്‍ന്ന കളിക്കാരനായ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അനുഭവ സമ്പത്ത് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല എന്നദ്ദേഹം പറഞ്ഞു.
കളിയുടെ തുടക്കത്തില്‍ ഒന്നിനുപിറകെ ഒന്നായി ഇന്ത്യയുടെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ആദ്യ 4 ഓവറില്‍തന്നെ ഇന്ത്യയ്ക്ക് 3 വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ തുടങ്ങിയ ശക്തരായ ബാറ്റ്സ്മാന്‍മാരാണ് ചുവട് പിഴച്ച് തുടക്കത്തിലേ പവിലിയനിലേയ്ക്ക് മടങ്ങിയത്. മൂന്നുപേര്‍ക്കും ഓരോ റണ്‍സ് മാത്രമാണ് നേടാനായത്.
ശേഷം ദിനേശ് കാർത്തികിനെ ഇറക്കിയപ്പോള്‍ എംഎസ് ധോണിയെ നേരത്തെ ഇറക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് കമന്‍ററി ബോക്സിലിരുന്ന് മുൻ ഇന്ത്യൻ നായകൻ പറഞ്ഞു. മുൻനിരയുടെ തകർച്ചയാണ് സെമിയിൽ ഇന്ത്യക്ക് വിനയായത്. രാഹുലും രോഹിതും കോഹ്ലിയും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീടെത്തിയ ദിനേശ് കാർത്തിക്കും പെട്ടെന്ന് തന്നെ മടങ്ങി. പാണ്ഡ്യക്കും പന്തിനും ശേഷം ഏഴാമനായാണ് ധോണിയെ ഇറക്കിയത്. അഞ്ചാമനായി ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തെ ഇറക്കാതിരുന്നത് ശരിയായില്ലെന്ന് ഗാംഗുലി പറഞ്ഞു.
ധോണി മികച്ച ഫിനിഷറാണ്, എന്നാല്‍ ഇന്ത്യക്ക് ആ സമയത്ത് ആവശ്യമുണ്ടായിരുന്നത് ഫിനിഷറെയല്ല, മറിച്ച് ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവുള്ള ബാറ്റ്സ്മാനായിരുന്നു. പതിനായിരത്തിലധികം റൺസ് നേടിയിട്ടുള്ള പരിചയ സമ്പന്നനായ ക്രിക്കറ്ററെ എന്ത് കൊണ്ട് നേരത്തെ ഇറക്കുന്നില്ല എന്നും ഗാംഗുലി ചോദിച്ചിരുന്നു.
ഏഴാമനായി ഇറങ്ങിയ ധോണി രവീന്ദ്ര ജഡേജയുമായി ചേർന്ന് മികച്ച കൂട്ടുകെട്ടാണ് മത്സരത്തിൽ സ്ഥാപിച്ചത്. 72 പന്തിൽ നിന്ന് 50 റൺസെടുത്ത അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു.
വെറും 18 റൺസിനാണ് സെമിയിൽ ഇന്ത്യ ന്യൂസിലൻറിനോട് പരാജയപ്പെട്ടത്.