വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്‍റെ പുതിയ യാത്രാ നിരോധന ഉത്തരവിനും കോടതി വിലക്ക്. യാത്രാ നിരോധനം നടപ്പാക്കേണ്ടതില്ലെന്ന് ഹവായ് കോടതി ഉത്തരവിട്ടു.
ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താനുള്ള ട്രംപിെൻറ പുതിയ വിസാനിയമമാണ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹവായ് ഫെഡറൽ ജഡ്ജ് മരവിപ്പിച്ചത്. വ്യാഴാഴ്ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിയമം മരവിപ്പിച്ച് ഫെഡറൽ കോടതി ഉത്തരവിറക്കിയത്.
നിരോധനം നടപ്പാക്കുന്നത് രാജ്യസുരക്ഷക്കാണെന്ന വാദം സംശയം ജനിപ്പിക്കുന്നതാണെന്ന് യു.എസ് ജില്ലാ ജഡ്ജ് ഡെറിക് വാട്‌സണ്‍ പറഞ്ഞു. പുതിയ ഉത്തരവ് മുസ്‌ലിം സമൂഹത്തെ ദ്രോഹിക്കുന്നതാണ്. വിനോദ സഞ്ചാരികളേയും വിദേശ വിദ്യാര്‍ഥികളേയും ഇത് ബാധിക്കും. ഉത്തരവില്‍ ഇസ്‌ലാം എന്ന് പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രത്യേക മതത്തിനെതിരെയാണെന്നത് മനസ്സിലാക്കാമെന്നും കോടതി നിരീക്ഷിച്ചു.
അഭൂതപൂര്‍വ്വമായ വിധിയാണിതെന്ന് ട്രംപ് പ്രതികരിച്ചു.
അതേസമയം, കോടതിയുടെ പരിധികടക്കലാണ് ഈ വിധിയെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യത്തെ മുന്‍നിര്‍ത്തി, അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ഭരണഘടനാ പ്രകാരം പ്രസിഡന്റിന് അധികാരമുണ്ട്. എത്രയും പെട്ടെന്ന് തന്നെ ഹവായ് കോടതി വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.