ഇസ്ലാമാബാദ്: ഇന്ത്യ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ സന്ദര്‍ശനം നടത്താന്‍ വിദേശ മധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്‍.
ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെയുമാണ് വ്യോമാക്രമണം നടന്ന ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്.
ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സന്ദര്‍ശനത്തിനെത്തിയവരുടെ സംഘത്തിലുണ്ടായിരുന്നു. പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സന്ദര്‍ശനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇവിടത്തെ യാഥാര്‍ഥ്യങ്ങളെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
A group of international media journalists mostly India based and Ambassadors & Defence Attachés of various countries in Pakistan visited impact site of 26 February Indian air violation near Jabba, Balakot. Saw the ground realities anti to Indian claims for themselves. pic.twitter.com/XsONflGGVP
— Maj Gen Asif Ghafoor (@OfficialDGISPR) April 10, 2019
പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് താക്കീതുണ്ടായിരുന്നു. മന്‍ഷേരയ്ക്ക് സമീപമുള്ള പ്രദേശത്താണ് സന്ദര്‍ശനം നടത്തിയതെന്നും മലമ്പ്രദേശത്തുകൂടി ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നതെന്നും ബിബിസി മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി.
ക്യാമ്പിലേക്കുള്ള യാത്രാമധ്യേ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജനവാസ കേന്ദ്രത്തില്‍നിന്ന് അകലെയുള്ള ഈ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനത്തില്‍ രൂപപ്പെട്ട ഏതാനും കുഴികളും കടപുഴകിയ മരങ്ങളും മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.
ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പറയുന്ന മദ്രസ ഒരു കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഈ കേട്ടിടത്തിനു എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായോ, പുതുക്കി പണിതതിന്‍റെ ലക്ഷണങ്ങളോ ഇല്ലായെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന്‍ പ്രദേശത്ത് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ കാരണമാണ് മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനം വൈകാന്‍ ഇടയാക്കിയതെന്ന് പാക്കിസ്ഥാന്‍ വക്താവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനം അനുവദിക്കാനുള്ള ശരിയായ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.