US Presidential Election: ട്രംപിന്റെ കാലത്തേക്ക് തിരിച്ച് പോകില്ല; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥിയായി കമലാ ഹാരിസ്

ട്രംപ് ഒരു ഗൗരവമില്ലാത്ത മനുഷ്യനാണെന്നും വൈറ്റ് ഹൗസില്‍ തിരികെ കൊണ്ടു വന്നാല്‍ അനന്തര ഫലങ്ങള്‍ ഗുരുതരമായിരിക്കുമെന്നും വിമർശിച്ച് കമല ഹാരിസ്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 12:57 PM IST
  • ട്രംപ് രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു
  • യുഎസില്‍ ഗര്‍ഭച്ഛിദ്ര നിയമം നടപ്പിലാക്കും
  • ഗാസയില്‍ വെടി നിര്‍ത്തലിനെ പിന്തുണയ്ക്കും
US Presidential Election: ട്രംപിന്റെ കാലത്തേക്ക് തിരിച്ച് പോകില്ല; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥിയായി കമലാ ഹാരിസ്

ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥിയായി കമലാ ഹാരിസ്. ചിക്കാ​ഗോയിൽ നടന്ന നാഷണൽ കൺവെൻഷനിൽ വച്ച് നിലവിലെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം ഔദ്യോഗികമായി സ്വീകരിച്ചു.

അമേരിക്കയുടെ ഭാവിക്കായി താൻ പോരാടുമെന്നും അവരെ ഒരുമിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കുമെന്നും നാമനിര്‍ദ്ദേശം സ്വീകരിച്ച് നടത്തിയ പ്രസം​ഗത്തിൽ കമല ഹാരിസ് വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പിലൂടെ നമ്മുടെ രാജ്യത്തിന് ഭൂത കാലത്തിലെ കയ്പ്പും വിദ്വേഷവും ഭിന്നതയും മറികടക്കാനുള്ള അസുലഭ അവസരമാണ് ലഭിക്കുന്നതെന്നും അത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ അംഗങ്ങളെന്ന നിലയിലല്ല, മറിച്ച് അമേരിക്കക്കാര്‍ എന്ന നിലയിലായിരിക്കുമെന്നും കമല പറഞ്ഞു.

Read Also: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതി പിടിയിൽ

21ാം നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ചൈനയല്ല അമേരിക്ക വിജയിക്കുമെന്ന് ഉറപ്പ് വരുത്തും. പ്രസിഡന്റായാൽ യുഎസില്‍ ഗര്‍ഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗാസയില്‍ വെടി നിര്‍ത്തലിനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു.  പ്രസംഗത്തില്‍ ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി പറയുകയും മാതാവ് ശ്യാമള ഗോപാലനെ അനുസ്മരിക്കുകയും ചെയ്തു.

നാമനിർദ്ദേശം സ്വീകരിച്ച് നടത്തിയ പ്രസം​ഗത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കമല ഉയർത്തിയത്.  ട്രംപ് ഒരു ഗൗരവമില്ലാത്ത മനുഷ്യനാണെന്നും വൈറ്റ് ഹൗസില്‍ തിരികെ കൊണ്ടു വന്നാല്‍ അനന്തര ഫലങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നല്‍കി. 

ട്രംപ് രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു. ട്രംപ് ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും പരാജയപ്പെട്ടപ്പോള്‍ കാപിറ്റോളിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ചുവെന്നും അവർ ആരോപിച്ചു. അക്രമം നിയന്ത്രിക്കുന്നതിന് പകരം ആളികത്തിച്ചു. ട്രംപിന്റെ കാലത്തേക്ക് തിരിച്ച് പോകില്ലെന്നും കമല പറഞ്ഞു.

അതേസമയം മുൻ പ്രസിഡന്റ് ജോ ബൈഡൻ കമലയ്ക്ക് ആശംസകൾ അറിയിച്ചു. കമല നമുക്ക് വേണ്ടി പോരാടുന്ന മികച്ച പ്രസിഡന്റായിരിക്കുമെന്ന്  സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സഥാനാര്‍ത്ഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല ഹാരിസ്. വിജയിച്ചാല്‍ യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റായി കമല മാറും. ജോ ബൈഡന്‍ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതോടെയാണ് കമല ഹാരിസ് ട്രംപിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേകളില്‍ ശക്തമായ മുന്‍തൂക്കമാണ് കമല ഹാരിസിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News