Mynagappally Accident: മൈനാഗപ്പള്ളി അപകടം: അജ്മലും ഡോ. ശ്രീക്കുട്ടിയും റിമാൻ‍ഡിൽ

Mynagappally Accident Latest Updates: സംഭവത്തെ തുടർന്ന് ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 17, 2024, 06:18 AM IST
    സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്‌ടർ ശ്രീക്കുട്ടിയും റിമാൻഡിൽ
    പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്കാണ് കൊണ്ടുപോയത്
Mynagappally Accident: മൈനാഗപ്പള്ളി അപകടം: അജ്മലും ഡോ. ശ്രീക്കുട്ടിയും റിമാൻ‍ഡിൽ
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്‌ടർ ശ്രീക്കുട്ടിയും റിമാൻഡിൽ.  പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്കാണ് കൊണ്ടുപോയത്. 
 
 
ഇവർ ബോധപൂര്‍വ്വം യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.  മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് കേസ്.  ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷണം നടത്തുകയുമുണ്ടായി. 
 
 
പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമാണെന്നും മജിസ്ട്രേറ്റ് പറയുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പ്രതികളായ ഇരുവരും സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു. പ്രതിയായ അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടി ജോലി ചെയ്തിരുന്ന കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. ഓണവും നബിദിനവുമയത് കൊണ്ട് വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ആയിരുന്നു അമിത വേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്. 
 
 
ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീഴുകയായിരുന്നു. തുടർന്ന് കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. മാത്രമല്ല കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ കാര്‍ ഡ്രൈവര്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു.  സംഭവ ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന കാറ് പലരേയും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മുന്നോട്ട് പാഞ്ഞത്. കൂടാതെ മറ്റൊരു കാറിനെ ഇടിച്ചിടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. ശേഷം ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. തുടർന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ പിന്നീട് കൊല്ലം പതാരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.
 
 
മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രിയിലെ ഓപിയിൽ നിന്നും തുടങ്ങിയ പരിചയമാണ് ഡോക്ടറിനും അജ്മലിനുമുള്ളത്. ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തി അതേ സുഹൃത്തുമായി മറ്റൊരിടത്തിരുന്നു മദ്യപിച്ച ശേഷമാണ് ഇരുവരും കാറെടുത്തതും അപകടമുണ്ടാക്കിയതും. 
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News